കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയായി
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനെ കനത്ത പരാജയത്തിലേക്ക് നയിച്ചത് വോട്ടു ചോർച്ചയും കാലുവാരലുമാണെന്ന് നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും പൊതുവികാരം.
പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുന്നിലാണ് നേതാക്കളുടെ തുറന്നു പറച്ചിൽ. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് പാേലും വോട്ടു കുറഞ്ഞതിന് പിന്നിൽ സംഘടനാ പ്രശ്നങ്ങളുണ്ട്.
പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മേഖലകളും ന്യൂനപക്ഷ വോട്ടുകളും കൈവിട്ടു. കരുത്തായിരുന്ന തീരദേശ മേഖലകളിൽ ലത്തീൻ സമുദായത്തിൽ നിന്ന് വോട്ടു ചോർച്ചയുണ്ടായി. ചേർത്തലയിലെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
4500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് ആയിരത്തിലേക്ക് കൂപ്പുകുത്തി. സി.പി.എമ്മിന്റെ ചില ശക്തിമേഖലകളിൽ വോട്ടു വർദ്ധിപ്പിക്കാനായെങ്കിലും ന്യൂനപക്ഷ ധ്രൂവീകരണം പ്രതീക്ഷകൾ തകർത്തതായി അമ്പലപ്പുഴയിലെ പരാജയം ചൂണ്ടിക്കാട്ടി നേതാക്കൾ വിശദീകരിച്ചു. രമേശ് ചെന്നിത്തല ഒഴികെയുള്ള സ്ഥാനാർത്ഥികൾ രണ്ടു ദിവസം നീണ്ടു നിന്ന സമിതിയുടെ സിറ്റിംഗിൽ നേരിട്ടും അല്ലാതെയും മൊഴി നൽകി.
അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പിന്റെ തലേദിവസം സേവ് ധീവര സഭയുടെ പേരിൽ കോൺഗ്ര്സ് സ്ഥാനാർത്ഥിക്കെതിരെ ഇറങ്ങിയ നോട്ടീസിനെപ്പറ്റിയും സമിതിയിൽ പരാതിയെത്തി. സീറ്റ് മോഹികളായ ചില നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
കെ.പി.സി.സി ഭാരവാഹികളായ ബി.ബാബു പ്രസാദ്, എ. എ. ഷുക്കൂർ, കോശി എം. കോശി, ബി.ബൈജു, എം.ജെ,ജോബ്, എബി കുര്യാക്കോസ്, മോളി ജേക്കബ്, എസ്. രാജേന്ദ്രപ്രസാദ്, കെ. വി. മേഘനാദൻ, രവീന്ദ്ര ദാസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ സമിതിക്ക് മുന്നിൽ ഹാജരായി.
വി.സി.കബീർ ചെയർമാനും, പുനലൂർ മധു, ഖാദർ മാങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |