ന്യൂഡൽഹി: ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളിൽ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ അറിയിച്ചു.
സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസവേതനക്കാരായി ജോലി ചെയ്തിരുന്ന കാലം കൂടി പെൻഷനായി പരിഗണിക്കുമ്പോൾ ഉൾപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയും അഭിഭാഷകൻ ദീപക് പ്രകാശും ഇക്കാര്യം അറിയിച്ചത്. ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
പുതിയ സ്‌കീം സംബന്ധിച്ച് സർക്കാരുമായി വകുപ്പുതല ചർച്ച ആരംഭിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുണ്ട്. പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഡിപ്പോകളുമായി ആശയവിനിമയം നടത്തുന്നു. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. ഇതിനെല്ലാംകൂടി ഒരു മാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യം ബെഞ്ച് അംഗീകരിച്ചു. സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷന് പരിഗണിക്കുമെന്ന് 1999ൽ തൊഴിലാളി സംഘടനകളും, കോർപ്പറേഷനും ഒപ്പുവച്ച കരാറിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |