കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഇടക്കാല ഉത്തരവ്.
മറ്റു പ്രതികളായ എസ്. വിജയൻ, തമ്പി. എസ് ദുർഗാദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾക്കൊപ്പം ഇതും ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചിലേക്ക് മാറ്റണമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നുമാണ് ഉത്തരവ്.
അതേസമയം, ചാരക്കേസ് കെട്ടിച്ചമച്ചതിൽ പാക് ബന്ധം സംശയിക്കുന്നുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണെന്നും സി.ബി.ഐക്കു വേണ്ടി അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കി. ഗൂഢാലോചനയിൽ ശ്രീകുമാറിന് വ്യക്തമായ പങ്കുണ്ടെന്നും ഇടക്കാല ഉത്തരവു നൽകരുതെന്നും സി.ബി.ഐ വാദിച്ചു.
ചാരക്കേസിന്റെ സമയത്ത് ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായി ശ്രീകുമാർ തിരുവനന്തപുരത്തുണ്ടായിരുന്നു. അന്നത്തെ ഡി.ജി.പിയുടെ അപേക്ഷയനുസരിച്ച് ചാരക്കേസ് അന്വേഷണത്തിൽ പൊലീസിനെ സഹായിക്കാൻ ഐ.ബി നിയോഗിച്ച ടീമിൽ ശ്രീകുമാറിനെയും ഉൾപ്പെടുത്തി. എന്നാൽ താൻ നമ്പി നാരായണനെ കണ്ടിട്ടുമില്ല. ചോദ്യം ചെയ്തിട്ടുമില്ല. മറ്റൊരു ശാസ്ത്രജ്ഞനായ ഡി. ശശികുമാറിനെയാണ് ചോദ്യം ചെയ്തത്. ഇതിന്റെ റിപ്പോർട്ട് അന്നത്തെ ഐ.ബി ഡയറക്ടർക്ക് കൈമാറിയിരുന്നു. ചോദ്യം ചെയ്യൽ 70 വീഡിയോ ടേപ്പുകളിൽ പകർത്തിയെന്നും ഹർജിയിൽ പറയുന്നു.
ഏഴാം പ്രതിയാക്കിയതോടെ ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടിയിരുന്നു. കേരളത്തിൽ എത്തി മുൻകൂർ ജാമ്യ ഹർജി നൽകാനുള്ള സമയമെന്ന നിലയ്ക്കാണ് ഇടക്കാല ജാമ്യം നൽകിയത്. ഇതിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |