കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ 'ഡ്യൂപ്‌ളിക്കേറ്റ് ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന സഹോദരന്മാർ അറസ്റ്റിൽ. ശ്രീനാരായണപുരം പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് (37), രാജീവ് (35) എന്നിവരെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ബി.ജെപി പ്രവർത്തകനായ മേത്തല സ്വദേശി വടശേരി കോളനിയിൽ കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽ നിന്ന് 1.78 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തിയ കേസിലാണ് ബംഗളൂരുവിൽ നിന്ന് ഇവർ അറസ്റ്റിലായത്. യുവമോർച്ചയുടെയും ബി.ജെപിയുടെയും മുൻ ഭാരവാഹികളാണ് ഇരുവരും.
2017ൽ വീട്ടിൽ നിന്ന് കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയും കള്ളനോട്ടടി തുടർന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്കെത്തിക്കലാണ് രീതി. അന്തിക്കാട് കാഞ്ഞാണിയിൽ 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019ൽ രാകേഷ് വീണ്ടും പിടിയിലായി. ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി തുടർന്നു.
ഇതിനിടയിലാണ് ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ അപകടത്തിൽപെട്ടത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
തീരദേശ മേഖലയിലെ മീൻ കച്ചവടക്കാർക്കും ലോട്ടറി വിൽപനക്കാർക്കും ദിവസ പലിശയ്ക്കായി നൽകുന്നത് പലപ്പോഴും കള്ളനോട്ടുകളാണെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഇടനിലക്കാരനാണ് ജിത്തു . മുമ്പ് രാകേഷ് ഉൾപ്പെടെ അറസ്റ്റിലായപ്പോൾ ബി.ജെ.പി ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |