തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമങ്ങളിൽ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടികൾ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഇന്ധനച്ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവ നിർദ്ദേശിക്കുന്നിടത്ത് എത്ര ബസുകൾ വേണമെങ്കിലും ഓടിക്കാം. നികുതി, ടയർ, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കെ.എസ്.ആർ.ടി.സി വഹിക്കും. ഗ്രാമങ്ങളിൽ ഓടിക്കാനായി 24, 35 സീറ്റുകളുള്ള ബസുകൾ ക്രമീകരിക്കും. ഇതിനായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനുമായി ചർച്ച നടത്തി. എൽദോസ് കുന്നപ്പള്ളി എം.എൽ.എയാണ് 'ഗ്രാമ വണ്ടികൾ" എന്ന പേര് നിർദ്ദേശിച്ചത്.
മത്സ്യവില്പന സ്ത്രീകൾക്കായി സമുദ്ര ബസ് ഓടിക്കും. നഗരങ്ങളിലെ പ്രധാന ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും ലോ ഫ്ളോർ ബസ് ഓടിക്കും. 50 രൂപയുടെ ടിക്കറ്റെടുത്താൽ 20 മണിക്കൂർ യാത്രചെയ്യാവുന്ന ഏഴ് ബസുകൾ ചിങ്ങം ഒന്നിന് തിരുവനന്തപുരം നഗരത്തിൽ ഓടിത്തുടങ്ങും.
കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 1628.12 കോടിയാണ്. ഒരു വർഷത്തിനിടയിൽ ഡീസലിന് മാത്രം വില കൂടിയത് 29.23 രൂപയാണ്. ഈ മാസത്തെ പെൻഷൻ ഉടൻ നൽകും. ശമ്പള പരിഷ്കരണ ചർച്ചകൾ നടക്കുകയാണ്. യു.ഡി.എഫിന്റെ കാലത്തെ അഴിമതികളെപ്പറ്റി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിപ്പോകളിൽ ആധുനിക രീതിയിലുള്ള ശൗചാലയം നിർമ്മിക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ ചിങ്ങം ഒന്നിന് സിവിൽ സപ്ളൈസിന്റെ സൂപ്പർ മാർക്കറ്റ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |