കൽപ്പറ്റ: മുട്ടിൽ മരം മുറിക്കൽ കേസ്സിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തപ്പോൾ അരങ്ങേറിയത് നാടകീയരംഗങ്ങൾ. ഇന്നലെ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ അഗസ്റ്റിൻ സഹോദരന്മാരെയും ഡ്രൈവറെയും റിമാൻഡ് ചെയ്തതോടെ അവർ ബഹളത്തിനും ചെറുത്തുനില്പിനും മുതിർന്നു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സംഘം പ്രതികളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47), ജോസുകുട്ടി അഗസ്റ്റിൻ (40), ആന്റോ അഗസ്റ്റിൻ (33) എന്നിവരെയും ഡ്രൈവർ വിനീഷിനെയും (30) വാഹനത്തിൽ കയറ്റി ജയിലിൽ എത്തിച്ചത്.
അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ പാത്തും പതുങ്ങിയും എറണാകുളം ഭാഗത്തെ ഒളിയിടത്തു നിന്ന് കാറിൽ തിരിച്ച പ്രതികൾ കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വച്ചാണ് പിടിയിലായത്. കോടതി നാലു പേരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതികളെ പൊലീസ് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കിയത്. അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം പാടില്ലെന്നായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ വാദം. ഇത് പ്രോസിക്യൂട്ടറും കോടതിയും അംഗീകരിച്ചില്ല. അങ്ങനെയെങ്കിൽ അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു അവർ. റിമാൻഡ് ഉത്തരവായതോടെ ക്ഷുഭിതരായ മൂവരും പൊലീസിനെതിരെ തിരിഞ്ഞ് ആക്രോശിച്ചു. ഏറെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷവും പ്രതികളുടെ രോഷമടങ്ങിയില്ല. അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈക്കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നും മാദ്ധ്യമപ്രവർത്തകരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.
കൊവിഡ് പരിശോധനയ്ക്കു ശേഷമാണ് പ്രതികളെ മാനന്തവാടിയിലെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിയപ്പോൾ പ്രതികളിലൊരാൾ നെഞ്ച് വേദനയയുണ്ടെന്ന് പറഞ്ഞു. പരിശോധനയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല.
ജില്ലാ ജയിലിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. നേരത്തെ വനിതാ തടവുകാരെ പാർപ്പിച്ച സെല്ലായിരുന്നു ഇത്. കൊവിഡ് പശ്ചാത്തലത്തിൽ വനിതാ തടവുകാരെ കണ്ണൂർ ജയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാലു പേരെയും ജയിലിലിലെത്തിച്ചത്.
സംസ്കാരം മാറ്റി
മക്കൾക്ക് പങ്കെടുക്കാനാവാത്ത സാഹചര്യത്തിൽ മാതാവിന്റെ സംസ്കാരം മാറ്റി വച്ചതായി ബന്ധുക്കൾ അറിയിച്ചു. എം ഫോൺ കമ്പനി മാനേജിംഗ് ഡയറക്ടർ കൂടിയായ ഇത്താമ്മ അഗസ്റ്റിന്റെ (71) അന്ത്യം ബുധനാഴ്ച പുലർച്ചെയായിരുന്നു. ഇന്നലെ വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചതാണ്. മരണാനന്തര ചടങ്ങ് പൂർത്തിയാകുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന് പ്രതികൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൂവരും ഹൈക്കോടതിയിൽ അപേക്ഷയും നൽകിയതാണ്. അപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം സർക്കാർ കോടതിയെ അറിയിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് കെ.ഹരിപാൽ നേരത്തെ തളളിയിരുന്നു.
പ്രതികൾ പറഞ്ഞത്
മരിച്ചുകിടക്കുന്ന അമ്മയെ കാണാൻ ഒരു മണിക്കൂർ സമയമാണ് ചോദിച്ചത്. ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞതോടെ സറണ്ടറാകാൻ വന്നതാണ് ഞങ്ങൾ. കോടതിയിൽ എത്തിച്ച് ന്യായം പറഞ്ഞ് ഞങ്ങളെ പോലീസ് പറ്റിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് എൻകൗണ്ടർ പോലും ഭയക്കുന്നു.
ഞങ്ങളെ അറസ്റ്റ് ചെയ്തുവെന്ന വിവരം ഞങ്ങൾ ഫോണിൽ ന്യൂസ് ചാനലിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.എന്തൊരു ഏർപ്പാടാണിത് ?- പ്രതികൾ പൊലീസ് വാഹനത്തിലിരുന്ന് വിളിച്ചുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |