കൊല്ലം: സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ് മൺറോത്തുരുത്ത് പഞ്ചായത്ത്. കർഷകരും തൊഴിലാളികളും ഏറെയുള്ള നാടിനെ പ്രതിസന്ധിയിലാക്കിയത് കാർഷിക മേഖലയുടെ തകർച്ചയാണ്. വില്ലേജ് ടൂറിസമായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. കൊവിഡ് വില്ലനായെത്തിയതോടെ ഈ പ്രതീക്ഷകളും തകർന്നു. പല കുടുംബങ്ങളും പട്ടിണിയിലാണ്. മൺറോത്തുരുത്ത് നേരിടുന്ന ഗൗരവകരമായ പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ 9 ദിവസങ്ങളിലായി കേരള കൗമുദി പ്രസിദ്ധീകരിച്ച പരമ്പരയുടെ പ്രതികരണങ്ങൾ.
കുണ്ടറ -മൺറോത്തുരുത്ത് റോഡ് അടിയന്തരമായി പൂർത്തിയാക്കണം. പട്ടംതുരുത്ത് - ടെലിഫോൺ എക്സ്ചേഞ്ച് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന്റെ വികസനത്തിനും പ്രാധാന്യം നൽകണം. വേലിയേറ്റം വന്നാൽ റോഡിൽ ഒന്നര അടിയോളം വെള്ളം പൊങ്ങും. പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളിൽ പോകാൻ കടത്തു കടക്കണം. കൊന്നയിൽ കടവ് പാലം പൂർത്തീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ വരുന്ന എസ് വളവിൽ ടോയ്ലറ്റ് സൗകര്യവും വിശ്രമകേന്ദ്രവും വേണം. ഇതിനൊന്നും ചെലവഴിക്കാൻ പഞ്ചായത്തിനു ഫണ്ടില്ല. ഈ പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്യാൻ കേരളകൗമുദി പരമ്പരയ്ക്കു കഴിഞ്ഞു.
മിനി സൂര്യകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
തുരുത്ത് നിവാസികൾക്ക് ദുരിതം മാത്രം നൽകുന്ന കുണ്ടറ - മൺറോത്തുരുത്ത് റോഡിന്റെ നവീകരണത്തിന് പ്രാമുഖ്യ നൽകണം. 24 കോടി ചെലവിൽ പുനരുദ്ധാരണം തുടങ്ങിയ റോഡ് പാതിവഴിയിലിട്ട് കരാറുകാർ പിൻവലിയുകയായിരുന്നു. മൂന്നുപേർ ചേർന്നാണ് കരാറെടുത്തത്. 50 ലക്ഷം ഒഴികെ ബാക്കി കരാറുകാർ ബില്ല് മാറി. 5 കിലോമീറ്റർ റോഡ് തകർന്ന് യാത്ര ഏറെ ബുദ്ധിമുട്ടിലായി. പുതിയ പൊതുമരാമത്തു വകുപ്പ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണം
എസ്. ഭാസി, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ്
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം വേഗത്തിലാക്കണം. വിനോദ സഞ്ചാരികൾക്ക് സൈക്കിൾ യാത്ര സാദ്ധ്യമാകുംവിധം റിംഗ് റോഡുകൾ ഒരുക്കണം. പേഴുംതുരുത്തിനു തേക്ക് വശം പെരുമൺ പാലത്തിനടിയിലൂടെ വാഹനം പോകാൻ സൗകര്യമൊരുക്കണം. പട്ടം തുരുത്ത് വെസ്റ്റിൽ റെയിൽവേ ലൈനിനു പടിഞ്ഞാറു വശത്ത് വാഹനങ്ങളെത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കണം പുളിമൂട്ടിൽ കടവിലും ചിറയിൽ കടവിലും പാലങ്ങൾ വേണം. കൊന്നയിൽകടവ് പാലത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണം
എസ്.കെ.ബി. ബാബു, മുൻ പഞ്ചായത്തംഗം
മൺറോത്തുരുത്ത് സങ്കീർണമായ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി ജലനിരപ്പ് ഉയർന്ന് മൺറോത്തുരുത്തിലെ ഒരു പ്രദേശം ഭീഷണിയിലാണ്. പുനരധിവാസം മാത്രമാണ് പോംവഴി എന്ന അവസ്ഥയിലാണ് തുരുത്ത് നിവാസികൾ. സംസ്ഥാന സർക്കാർ കാർഷിക പുനരുദ്ധാരണത്തിനും ബയോ ടോയ് ലറ്റുകളുടെ നിർമ്മാണത്തിനുമായി ഏകദേശം 3 കോടി രൂപ ചെലവഴിച്ചു. ഈ പ്രശ്നങ്ങൾ ഒരിക്കൽ കൂടി ചർച്ചയ്ക്ക് വിധേയമാക്കാൻ കേരളകൗമുദി പരമ്പരയ്ക്കു കഴിഞ്ഞു
ബിനു കരുണാകരൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |