കിഴക്കേകല്ലട / കുന്നത്തൂർ : കൊല്ലം - തേനി പാതയിൽ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. കിഴക്കേ കല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണയാണ് (23) മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് നാട്ടുകാർ നോക്കിനിൽക്കെ യുവതി ആറ്റിലേക്ക് ചാടിയത്. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും കിഴക്കേകല്ലട പൊലീസും എത്തുന്നതിന് മുമ്പ് തന്നെ കടപുഴയിലെ ഹൗസ് ബോട്ടുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ യുവതിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് 'സൈജു' എന്നെഴുതിയ താലി സഹിതം രേവതിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതിനിടെയാണ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
പവിത്രേശ്വരം ഓതിരമുകൾ കിടങ്ങിൽ വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ് രേവതി. പതിനൊന്ന് മാസം മുമ്പായിരുന്നു വിവാഹം. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഭർത്താവ് സൈജു ജോലിക്കായി ദുബായിലേക്ക് പോയി. ഭർത്തൃപിതാവിനും മാതാവിനുമൊപ്പമായിരുന്നു താമസം. സൈജുവും രേവതിയും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് വിവരം. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്തൃവീട്ടുകാരുടെ പീഡനം മൂലമാണ് രേവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
രേവതിയുടെ ഫോണും ഡയറിയും പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. രേവതിയുടെ സഹോദരിയുടെ മൊഴി മാത്രമാണ് പൊലീസിന് ലഭിച്ചത്. അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തും. കിഴക്കേകല്ലട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |