SignIn
Kerala Kaumudi Online
Friday, 19 April 2024 7.51 PM IST

നിയമസഭാ കൈയാങ്കളി കേസ്: സർക്കാർ തന്ത്രം വിചാരണ നീട്ടൽ

kamal

തിരുവനന്തപുരം: അതിശക്തമായ തെളിവുകളും ആവശ്യത്തിലേറെ സാക്ഷികളുമുള്ള നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഒറ്റ വഴിയേയുള്ളൂ- വിചാരണ എതുവിധേനയും നീട്ടിക്കൊണ്ടുപോവുക. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ മന്ത്രിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാവും. ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുമുണ്ടാവും.

നിയമസഭയിലെ പരാക്രമങ്ങളിൽ പങ്കാളികളായ കൂടുതൽ എം.എൽ.എമാർ വിചാരണഘട്ടത്തിൽ പ്രതിചേർക്കപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. തെളിവുകൾ ധാരാളമുള്ളതിനാൽ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി ഐ.പി.സി-109, സി.ആർ.പി.സി-319 വകുപ്പുകൾ പ്രകാരം പ്രതികളാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഈ ആവശ്യമുന്നയിച്ച് ഏത് പൗരനും കോടതിയെ സമീപിക്കാം. സ്പീക്കറുടെ പോഡിയത്തിൽ കയറി പൊതുമുതൽ നശിപ്പിച്ചില്ലെങ്കിലും, ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവും. നിലവിലെ പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ അവർക്കും ബാധകമാവാമെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ പറഞ്ഞു.

കേസ് അവസാനിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് നാലുവർഷം സർക്കാർ ശ്രമിച്ചതെങ്കിൽ, സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും എം.എൽ.എയ്ക്കുമടക്കം ശിക്ഷവാങ്ങി നൽകുകയാണ് ഇനി നിയമപരമായ ചുമതല. പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്കെതിരെ വാദിക്കുന്നതിൽ നിയമപ്രശ്നമുണ്ടാകുമെന്നതിനാൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടിവരും. പ്രതികളുടെ വിടുതൽ ഹർജി തിരുവനന്തപുരം സി.ജെ.എം കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും, സുപ്രീംകോടതി വിചാരണ നേരിടാൻ ഉത്തരവിട്ടതോടെ ഇത് അപ്രസക്തമാവും. ജാമ്യത്തിലുള്ള പ്രതികളെ സമൻസയച്ച് വിളിപ്പിച്ച് കുറ്രപത്രം വായിച്ചുകേൾപ്പിച്ച് മൂന്നുമാസത്തിനകം വിചാരണ തുടങ്ങാവുന്നതേയുള്ളൂ. നിയമപരമായ പഴുതുകൾ മുതലെടുത്ത് വിചാരണ വൈകിപ്പിക്കാനാവും സർക്കാരിന്റെയും പ്രതികളുടെയും ശ്രമം.

ജില്ലാ ജഡ്ജി കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറി മുഖ്യസാക്ഷിയായ കേസിൽ ഏതാനും എം.എൽ.എമാരും സഭയിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡുമാരും സാക്ഷികളാണ്. വീഡിയോദൃശ്യങ്ങളടക്കം ശക്തമായ ഡിജിറ്റൽ തെളിവുകളുമുണ്ട്.

 കുറ്റവും ശിക്ഷയും

അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ (പി.ഡി.പി.പി ആക്ട്) 3(1)സെക്ഷൻ ഇതിൽ ബാധകമാണ്. രണ്ടുവർഷം ശിക്ഷയും പിഴയുമുള്ള ഐ.പി.സി-427 (പൊതുമുതൽ നശിപ്പിക്കൽ), മൂന്നുമാസം തടവുശിക്ഷയുള്ള ഐ.പി.സി-447 (അതിക്രമിച്ചു കടക്കൽ) കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിയമസഭാംഗങ്ങളായതിനാൽ അതിക്രമിച്ചുകടക്കൽ കുറ്രം നിലനിൽക്കാനിടയില്ല.

കുരുക്ക്

 പിഴകെട്ടിവച്ച് തലയൂരാൻ വിചാരണക്കോടതിയിൽ അവസരം കിട്ടിയതാണ്. സുപ്രീംകോടതിയുടെ കടുത്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി അതിന് സാദ്ധ്യതയില്ല.

 പൊലീസുകാരായ വാച്ച് ആൻഡ് വാർഡും നിയമസഭാ ഉദ്യോഗസ്ഥരും മന്ത്രിക്കെതിരെ സാക്ഷിമൊഴി നൽകേണ്ടിവരും

 പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ അനന്തമായി നീട്ടിയാലും കേസ് നടത്തിപ്പിൽ സർക്കാ‌ർ വീഴ്ചവരുത്തിയാലും സുപ്രീംകോടതിയെ സമീപിക്കാനാവും.

'പ്രക്ഷോഭത്തിന് പ്രേരിപ്പിച്ച കൂടുതൽ എം.എൽ.എമാർ പ്രതികളാവാം. സുപ്രീംകോടതിയിൽ നിന്ന് നേരിട്ടതിലും വലിയ തിരിച്ചടിയാവും ഇത്".

- ബി. കെമാൽപാഷ,

ഹൈക്കോടതി റിട്ട.ജഡ്ജി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.