₹ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യയും മന്ത്രി വീണയുടെ സഹോദരി വിദ്യയും സർക്കാർ അഭിഭാഷകർ
കൊച്ചി: നിലവിലുള്ള സർക്കാർ അഭിഭാഷകരിൽ മൂന്നിലൊരു ഭാഗത്തെ നിലനിറുത്തി പുതിയ ഗവ. പ്ളീഡർമാരുടെ നിയമന ഉത്തരവ് പുറത്തിറക്കി. മന്ത്രി വീണ ജോർജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും മുൻമന്ത്രി ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയും പുതിയ ജി.പിമാരിൽ ഉൾപ്പെടുന്നു.
125 സർക്കാർ അഭിഭാഷകരുടെ നിയമന ഉത്തരവാണിറങ്ങിയത്. ഇതിൽ 20 സ്പെഷ്യൽ ഗവ. പ്ളീഡർമാരും 53 സീനിയർ ഗവ. പ്ളീഡർമാരും 52 ഗവ. പ്ളീഡർമാരുമാണുള്ളത്. 20 സ്പെഷ്യൽ ഗവ. പ്ളീഡർമാരിൽ അഞ്ചു പേർ വനിതകളാണ്. മൂന്നു വർഷത്തേക്കാണ് നിയമനം.
രണ്ടു ടേം പൂർത്തിയാക്കിയവരെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തിൽ ഇളവു നൽകി. സി.പി.ഐക്ക് കഴിഞ്ഞ തവണ ഹൈക്കോടതിയിൽ 17 ജി.പി മാരുണ്ടായിരുന്നെങ്കിൽ ഇത്തവണ 15 പേരാണുള്ളത്. കേരള കോൺഗ്രസിന് അഞ്ച് ജി.പിമാരെയും എൻ.സി.പിക്ക് മൂന്നു ജി.പിമാരെയും ലഭിച്ചു. കേരള കോൺഗ്രസ് ബി വിഭാഗത്തിനായി സീനിയർ ഗവ. പ്ളീഡർ തസ്തികയിലൊന്ന് ഒഴിച്ചിട്ടിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതലാണ് നിയമനം പ്രാബല്യത്തിൽ വരുക. നിലവിലെ സർക്കാർ അഭിഭാഷകരുടെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. തുടർന്ന് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |