തിരുവനന്തപുരം: ഒാണത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ, തകർന്നുനിൽക്കുന്ന വാണിജ്യവ്യാപാര മേഖലയെ സജീവമാക്കുന്നതിന് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും തൊഴിലാളികളും. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് പ്രതിവാര അവലോകനയോഗത്തിൽ നിലപാട് പുനഃപരിശോധിച്ചേക്കുമെന്നാണ് കരുതുന്നത്. ഇളവ് അനുവദിച്ചാലുമില്ലെങ്കിലും ഒാണം പരിഗണിച്ച് ആഗസ്റ്റ് ഒൻപത് മുതൽ കടകൾ തുറക്കുമെന്ന നിലപാടിലാണ് വ്യാപാരികൾ.
10 ശതമാനം വരെയെത്തിയ കൊവിഡ് പ്രതിദിന വ്യാപനനിരക്ക് വീണ്ടും മുകളിലേക്ക് നീങ്ങാൻ തുടങ്ങിയതാണ് സംസ്ഥാനത്തെ ആശങ്കയിലാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനമുള്ളതും കേരളത്തിലാണ്. ഏപ്രിൽ നാലുമുതൽ തുടങ്ങിയ ലോക്ക് ഡൗണാണിന് ജൂൺമുതൽ അല്പം ഇളവുണ്ടായെങ്കിലും സിനിമാതിയേറ്ററുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള കടകൾ എന്നിവ പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. ഹോട്ടലുകളിൽ ഇരുത്തി വിളമ്പൽ ഇല്ല. തുണിക്കടകൾ ദിവസവും തുറക്കാനാവില്ല. ഇനിയും പൂട്ടിയിട്ടാൽ ഒാണം വെള്ളത്തിലാകും.
ബക്രീദിന് തുറന്നുകൊടുത്തപോലെ ഒാണക്കാലത്ത് രണ്ടാഴ്ചയെങ്കിലും ഇളവ് വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പക്ഷേ, കോടതി ഇടപെടൽ അതിന് തടസ്സമാണ്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലൊഴികെ ബോണസ്,ഫെസ്റ്റിവൽ അലവൻസ് ആനുകൂല്യങ്ങൾ കിട്ടാനുള്ള സാദ്ധ്യതയും മങ്ങിയിരിക്കുകയാണ്. ബസ് സർവ്വീസുകൾ പൂർണ്ണതോതിൽ ആരംഭിക്കാത്തതിനാൽ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് പണിക്ക് പോകാനാവാത്ത സാഹചര്യവുമുണ്ട്.
നാലുമാസം പൂട്ടിയിട്ടിട്ടും കൊവിഡിനെ ചെറുക്കാനായില്ലെങ്കിൽ ഇനിയും പൂട്ടിയിടുന്നതുകൊണ്ട് ഫലമില്ലെന്നാണ് വിമർശകരുടെ വാദം. ലോക്ക്ഡൗൺ പിൻവലിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുമുള്ളത്. ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു കുരുതൽ നടപടിമാർഗ്ഗം മുന്നിൽ ഇല്ലാത്തതാണ് സർക്കാരിനെ കുഴയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |