തിരുവനന്തപുരം: കൊവിഡ് രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപാധികളില്ലാതെ ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
സർഫാസി നിയമപ്രകാരം ജപ്ത നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും കൊവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബാങ്കുകൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആത്മനിർഭർ പാക്കേജിൽ കേന്ദ്രം പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയതിന്റെ പ്രയോജനം വ്യാപാരികൾക്ക് ലഭ്യമാക്കണം.
പി.എം. കിസാൻ പരിപാടിയിൽ കേരളത്തിലെ 37 ലക്ഷം കർഷകരുണ്ട്. എല്ലാ കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികൾ ഉറപ്പാക്കണം. ഭൂമി പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണം.
വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബാങ്കുകൾ സഹായിക്കണം. സർക്കാരിന്റെ 100 ദിന പരിപാടിയിൽ രൂപീകരിക്കുന്ന കാർഷിക ഉൽപ്പാദന സംഘടനകൾക്കും ഉദാരമായ സഹായം നൽകണം. കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകുന്ന വായ്പകളോട് ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു..
ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്,എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |