ന്യൂഡൽഹി: ഇ.എസ്.ഐ ആശുപത്രികളിൽ ജൂനിയർ റസിഡന്റുമാരായി ജോലി ചെയ്യുന്ന ഡോക്ടർമാരെ അഞ്ചുവർഷത്തെ ബോണ്ട് കാലാവധിക്ക് മുമ്പ് പിരിച്ചു വിടുന്നതിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽമന്ത്രിക്കും ഇ.എസ്.ഐ ഡയറക്ടർ ജനറൽ, മെഡിക്കൽ കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി. ചെന്നൈ ഇ.എസ്.ഐ മെഡിക്കൽ കോളേജിൽ പഠിച്ച് എഴുകോൺ ഇ.എസ്.ഐ ഉൾപ്പെടെയുളള ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണ് വിടുതൽ ഭീഷണി നേരിടുന്നത്.
ഇ.എസ്.ഐ കോർപ്പറേഷൻ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇവരെ ഒഴിവാക്കാൻ നീക്കം നടക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. എം.ബി.ബി.എസ് പഠനത്തിനായി ചേരുമ്പോൾ ഒപ്പിട്ട് നൽകിയ കരാർ വ്യവസ്ഥ പ്രകാരം 5 വർഷക്കാലമാണ് ജൂനിയർ റസിഡന്റുമാരുടെ കാലാവധി. വിദ്യാർത്ഥികളുടെ ഉപരിപഠനം കണക്കിലെടുത്ത് പുതിയതായി ചേരുന്നവരുടെ ബോണ്ട് കാലാവധി ഒരു വർഷമായി നിജപ്പെടുത്തിയെങ്കിലും പഴയ രീതിയിൽ തുടരാൻ അനുമതിയുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടന്മാരെ സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തേയും ചികിത്സയേയും പ്രതികൂലമായി ബാധിക്കുമെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |