കോഴിക്കോട്: സെറിബ്രൽ പാൾസി ബാധിതനാണെങ്കിലും ജീവിതത്തിൽ തോൽക്കാൻ തയ്യാറല്ല പതിനാറുകാരനായ അമൽ. ഇരുന്നിടത്തു നിന്ന് മറിഞ്ഞു വീണുകൊണ്ടിരുന്ന അവനെ നോക്കി ഒരു കാലത്ത് സഹതപിച്ചവരെ പോലും അമ്പരപ്പിക്കുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ് വീൽചെയറിൽ ഇരുന്ന് ഈ മിടുക്കൻ.
സ്കൂളിലെ ക്വിസ് മത്സരങ്ങളിൽ തുടങ്ങി രാജ്യന്തര മത്സരങ്ങളിൽ വരെ വിജയം നേടിയ അമലിന് ബുദ്ധിശക്തിയിൽ ആരെയും വെല്ലുന്ന കഴിവുണ്ട്. ശാസ്ത്രമേളയിൽ സംസ്ഥാനതല ജേതാവായിരുന്നു. 2019 ൽ മസ്കറ്റിൽ ന്റിംഗ് ഡിപ്ലോമസി അവാർഡും ഈ മിടുക്കൻ കരസ്ഥമാക്കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അമൽ ജെ ഡി ടി ഇസ്ലാം സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.
കൊവിഡ് ലോക്ക് ഡൗൺ കാലം തിരിച്ചടിയായപ്പോൾ ജീവിതകാലം മുഴുവൻ ക്വാറന്റൈനിൽ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ ഉയർത്തിക്കാട്ടിയ 'മുറികൂട്ടി' എന്ന ഹൃസ്വചിത്രത്തിൽ പ്രധാന വേഷം ചെയ്ത് അമൽ അങ്ങനെയും കഴിവ് തെളിയിച്ചു. ഇപ്പോൾ ഇതാ പിതാവ് മുഹമ്മദ് ഇക്ബാൽ വളപ്പൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപത്രമായി എത്തുന്നതും അമൽ തന്നെ.
ആധുനിക ചികിത്സ കൊണ്ടും ശാസ്ത്രീയമായ പരിശീലനങ്ങൾ കൊണ്ടും താൻ കൈവരിച്ച നേട്ടം ചുറ്റുമുള്ള ലക്ഷക്കണക്കിന് ഭിന്നശേഷിക്കാർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് അമൽ പറയുന്നു. അതിനായി ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വച്ച് യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.
തികച്ചും സൗജന്യമായി പ്രവർത്തിക്കുന്ന ആധുനികരീതിയിലുള്ള ഒരു ഫിസിയോ തെറാപ്പി കേന്ദ്രം അമലിന്റെ സ്വപ്നമാണ്. ഇതിന് വേണ്ടി സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന അദ്ധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, ഐ ടി പ്രൊഫഷണലുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, കലാകാരൻമാർ തുടങ്ങിയവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുവാനുളള ശ്രമത്തിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |