തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആക്ഷേപം ശക്തമായി. കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികൾ പിടിയിലായത് അന്വേഷണ സംഘം സ്ഥിരീകരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് വിവരം.
ഞായറാഴ്ച പ്രതികൾ കസ്റ്റഡിയിലായെന്ന് പൊലീസിൽ നിന്ന് തന്നെയാണ് സൂചന ലഭിച്ചത്. പ്രതികൾ പിടിയിലായ അയ്യന്തോളിലെ പ്രദേശവാസികളും ഇത് സ്ഥിരീകരിച്ചിരുന്നു. പ്രതികളെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയത് കണ്ട ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസുമായി ബന്ധപ്പെട്ടതിൽ കസ്റ്റഡി സൂചനകളും ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു വാർത്ത പുറത്തു വന്നത്. എന്നാൽ സ്ഥിരീകരണത്തിനായി ബന്ധപ്പെട്ടെങ്കിലും അന്വേഷണ സംഘം ഇത് തള്ളി. പ്രതികൾ പിടിയിലായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള മറുപടിയാണ് നൽകിയത്. അറസ്റ്റ് വൈകുന്നുവെങ്കിൽ, പ്രതികൾക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാറുണ്ട്. നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെയും ഈ നടപടിയും ഉണ്ടായിട്ടില്ലാത്തതാണ് സംശയത്തിനിടയാക്കുന്നത്. പ്രതികൾ സംസ്ഥാനവും രാജ്യവും വിട്ട് രക്ഷപ്പെടാതിരിക്കാനുള്ള നടപടിയായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ്. പ്രതികൾ കസ്റ്റഡിയിൽ ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് നടപടികളിലേക്ക് കടക്കാത്തതെന്നും പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അതാണ് അറസ്റ്റ് സ്ഥിരീകരിക്കാത്തതെന്നാണ് പറയുന്നത്. അതേ സമയം പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും നടത്തുന്നുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |