പുതുക്കാട്: നേരംപോക്കിന് മഴ മാറി നിന്ന ദിവസം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷത്തിനെത്തിയതായിരുന്നു വടക്കുംമുറി ശ്രീധരന്റെ മകൻ സോനു. പക്ഷേ ചങ്ങാടത്തിൽ കയറവേ വടക്കെ തൊറവ് പാലിയം പാടത്ത് മണ്ണെടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.
തടാകം പോലെ വിസ്തൃതമായ, മണ്ണെടുത്ത കുഴിയിൽ കരയോട് ചേർന്ന് കിടന്ന വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ ചങ്ങാടമാണ് കാര്യങ്ങൾ കീഴ്മേൽ മറിച്ചത്. ചങ്ങാടത്തിൽ കയറി ഒരു സവാരിയാവാം എന്ന് തോന്നിയ സുഹൃത്തുക്കൾ ഓരോരുത്തരായി ചങ്ങാടത്തിൽ ചാടിക്കയറി. ഒരാൾ കയറി ഇരുന്നു. രണ്ടാമത് കയറാൻ ശമിച്ച സോനു വീഴുകയായിരുന്നു. സോനു മുങ്ങിത്താഴുന്നത് നോക്കി നിൽക്കാനേ സുഹൃത്തുക്കൾക്കായുള്ളൂ.
അന്ധാളിപ്പ് മാറിയപ്പോൾ കരയിൽ നിന്ന സുഹൃത്ത് കരയാൻ തുടങ്ങി. അപ്പോഴേക്കും സോനു വെള്ളത്തിൽ താഴ്ന്ന് പോയി. ടൈൽസ് ജോലിക്കാരനായ സുജിത്തും സുഹൃത്തുക്കളും പ്രവർത്തനം ഇല്ലാത്ത ഓട്ടുകമ്പനി പറമ്പിൽ പന്തുകളിക്കുകയായിരുന്നു. ഒച്ച കേട്ടാണ് സുജിത്തും മറ്റ് രണ്ടു പേരും നാനൂറ് മീറ്ററോളം ദൂരത്തുള്ള വെള്ളക്കുഴിയെ ലക്ഷ്യമാക്കി ഓടിയെത്തിയത്.
ആദ്യമെത്തിയ രണ്ട് പേരും വെള്ളത്തിൽ ചാടി. ഇരുവർക്കും അടിത്തട്ടിലെത്താനായില്ല. സുജിത്ത് അടിത്തട്ടിലെത്തി തപ്പിത്തുടങ്ങി. വൈകാതെ സുജിത്തിന്റെ ഷർട്ടിൽ കൈ തടഞ്ഞു. ഷർട്ടിൽ പിടിച്ച് വെള്ളത്തിന് മുകളിലെത്തിച്ചു. സോനുവിന് അപ്പോൾ അനക്കം പോലുമുണ്ടായിരുന്നില്ല. സുജിത്തും ഓടിക്കൂടിയവരും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി. പറ്റാവുന്നത്ര വെള്ളം പുറത്തു കളഞ്ഞു. ഒടുവിൽ കാറു വരുന്ന പാടത്തിന്റെ കരയിലേക്ക് സോനുവിനെയും കൊണ്ട് ഓടി.
അപ്പോഴേക്കും മൂക്കിൽ നിന്നും രക്തം പുറത്തു വന്നു തുടങ്ങി.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയിൽ സോനു അപകടനില തരണം ചെയ്തു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെസമയം സോനു വെള്ളക്കുഴിയുടെ അടിത്തട്ടിൽ കിടന്നിട്ടുണ്ട്. കളിമണ്ണ് ഖനനം നടത്തിയ ശേഷം മണലൂറ്റും നടത്തി. വർഷങ്ങളായി വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിക്ക് അഞ്ചാളിലധികം ആഴമുണ്ട് . അടിത്തട്ടിൽ നിറയെ ചേറുമാണ്. ചേറിൽ താഴ്ന്ന് പോയാൽ പിന്നെ ഒന്നും എളുപ്പമല്ല.
സുജിത്തും സഹോദരനും ചെറിയ കുട്ടികളായിരിക്കെ അസുഖം മൂലം അമ്മ മരിച്ചു. കേളിപാടത്തെ അമ്മ വീട്ടിൽ നിന്നാണ് വളർന്നത്. കനാൽ പുറമ്പോക്കിൽ വീടു വെച്ച് സഹോദരനോടൊപ്പം മാറി താമസിക്കുന്നു. സോനു ഇന്റീരിയർ ഡിസൈനറാണ്. പുതുക്കാട് പഞ്ചായത്ത് ഭരണ സമിതി സുജിത്തിനെ അനുമോദിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. എം ബാബുരാജും, സ്ഥിരം സമിതി അംഗം, സി.സി. സോമനും ചേർന്ന് സുജിത്തിന് ഉപഹാരം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |