തൃശൂർ : പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്‌ഡൗണും, 31 സ്ഥലങ്ങളിൽ ലോക്‌ഡൗണും ഏർപ്പെടുത്തിയതോടെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്ത് കടുത്ത നിയന്ത്രണമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മറ്റും ഇളവുകളുള്ള വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമാണ് തുറക്കാൻ അനുമതി.
ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്, ജിം തുടങ്ങിയവയ്‌ക്കൊന്നും പ്രവർത്തനാനുമതിയില്ല. ഓണമടുത്തതോടെ കൂടുതൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ അതെല്ലാം അസ്തമിക്കുന്ന രീതിയിലേക്കാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ബുധനാഴ്ച്ച കൊവിഡ് കണക്ക് ജൂലായ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ആദ്യമായാണ് ഈ മാസം കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നത്. ഇന്നലെ 2752 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നിയന്ത്രണം പിൻവലിക്കാൻ രണ്ടാഴ്ചയോളമെടുക്കും
ആഗസ്റ്റ് 21 നാണ് ഓണം. അതുകൊണ്ട് ആഗസ്റ്റ് ആദ്യവാരത്തോടെ ഓണവിപണി സജീവമാകേണ്ടതാണ്. ഇനി വാരാവലോകനമുള്ളത് അടുത്ത ബുധനാഴ്ചയാണ്. അതിൽ ടി.പി.ആർ കുറഞ്ഞാലേ നിയന്ത്രണം പിൻവലിക്കൂ. നിലവിലെ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൂർണ്ണ ഇളവ് ലഭിക്കാൻ സാദ്ധ്യത വിരളമാണ്. പലരും ഓണവിപണി ലക്ഷ്യമിട്ട് , വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനം ഓർഡർ നൽകുകയും എത്തിക്കുകയും ചെയ്തിട്ടുണ്ട്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ വലിയ തോതിലുള്ള സ്‌റ്റോക്കുകളെത്തിക്കഴിഞ്ഞു. എന്നാൽ കൂടുതൽ നിയന്ത്രണം വന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
രണ്ടും കൽപ്പിച്ച് തുറക്കാനൊരുങ്ങി വ്യാപാരികൾ
അതേസമയം നിയന്ത്രണം പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ എല്ലാ മേഖലകളിലും ദിവസവും തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ വിലക്ക് ലംഘിച്ച് ആഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കൂടുതൽ സംഘർഷത്തിലേക്ക് വഴിവെയ്ക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.
വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനം ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. വ്യാപാരികളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം
കെ.വി. അബ്ദുൾ ഹമീദ്
ജില്ലാ പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |