തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാനായി നിയോഗിച്ച വിദഗ്ദ്ധ കേന്ദ്രസംഘം ഇന്ന് വൈകിട്ട് സംസ്ഥാനത്തെത്തും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ സി ഡി സി) ഡയറക്ടർ ഡോ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആറുപേരാണുള്ളത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ സംഘം സന്ദർശിക്കും. സംസ്ഥാനത്തെ ആരോഗ്യ വിദഗ്ദ്ധരുമായി സഹകരിച്ചായിരിക്കും ഇവർ പ്രവർത്തിക്കുക.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സംഘം സന്ദർശനം നടത്തുന്നത്. സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി പി ആർ) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി പി ആർ 11.97 ശതമാനമാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. കർശനനിയന്ത്രണങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |