മാലിക്കിലൂടെ അഭിനയത്തുടക്കം കുറിച്ചതിന്റെ ആവേശത്തിലാണ്കൗമുദി ടിവിയിലെ അവതാരകയായിരുന്ന പാർവതി കൃഷ്ണ
വർഷങ്ങളായി മിനിസ്ക്രീനിൽ തിളങ്ങുന്ന നടിയും അവതാരകയും ഇതിനു പുറമെ സോഷ്യൽ മീഡിയയിൽ സജീവസാന്നിദ്ധ്യവുമാണ് പാർവതി കൃഷ്ണ. പത്തു, നാല്പത് സിനിമകളിൽ അവസരം വന്നിട്ടും പാർവതി ആദ്യമായി മുഖം കാണിച്ചത് മഹേഷ് നാരായണന്റെ മാലിക്കിൽ. ശ്രദ്ധിക്കപ്പെടുന്ന ആ ഡോകട്ർ വേഷം ചെയ്തതിന്റെ ത്രില്ലിലാണ് പാർവതി. ഭർത്താവ് ബാല ഗോപാലിനും പുതിയ അതിഥി കുഞ്ഞു അവ്യുക്തിനൊപ്പവും ഇരുന്ന് പാർവതി മാലിക് വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
മാലിക്കിലേക്കുള്ള ദൂരം ?
സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ്. കോളേജ് കാലഘട്ടം മുതൽ സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. നായികാ വേഷം പോലും വന്നിട്ട് കുലുങ്ങിയില്ല. പണ്ടൊക്കെ തമാശയ്ക്ക് വരുന്ന സിനിമകളുടെ എണ്ണം കണക്ക് കൂട്ടി വയ്ക്കുമായിരുന്നു. മാലിക്കിലെ ഡോക്ടർ വേഷത്തിനായുള്ള സ്ക്രീൻ ടെസ്റ്റിന് വേണ്ടി ചിത്രത്തിന്റെ സഹ സംവിധായിക ആർ ജെ ശാലിനി ചേച്ചിയാണ് ആദ്യം ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കുന്നത്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അതിനോട് നോ പറഞ്ഞു. വീട്ടുകാർക്കോ ബാലുച്ചേട്ടനോ സിനിമയിൽ അഭിനയിക്കുന്നതിനുള്ള താത്പര്യം ഇല്ല എന്നത് തന്നെയാണ് ഒറ്റയടിക്ക് നോ പറഞ്ഞതിനുള്ള കാരണം. വീണ്ടും ശാലിനി ചേച്ചി വിളിച്ചപ്പോൾ മഹേഷ് നാരായണന്റെ സിനിമയാണ് സ്ക്രീൻ ടെസ്റ്റ് ചെയ്തു നോക്കാൻ പറഞ്ഞപ്പോൾ പോയേക്കമെന്ന് വിചാരിക്കുകയായിരുന്നു. മഹേഷ് നാരായണനെ പോലൊരു ക്രാഫ്റ്റ്സ് മാന്റെ സിനിമയിൽ ചെറിയ വേഷമാണെങ്കിലും അത് നല്ലതായിരിക്കുമെന്ന് തോന്നി. ഒരുപാട് പേർ സ്ക്രീൻ ടെസ്റ്റിന് വന്നിരുന്നവെങ്കിലും എന്നെ അവർ സെലക്ട് ചെയ്തു. 2019 സെപ്റ്റംബറിലായിരുന്നു ഷൂട്ട് തുടങ്ങിയത്. ബാക്കി എല്ലാ കഥാപാത്രങ്ങളും ആദ്യമേ ഫിക്സ് ചെയ്തിരുന്നു. ഞാൻ ചെയ്ത ഡോക്ടർ കഥാപാത്രത്തിന് വേണ്ടി ഒത്തിരി ഓഡിഷൻ നടന്നിരുന്നു.
ഡോ .ഷെർമിൻ അൻവറിലേക്ക് വേഷപ്പകർച്ച നടത്തിയപ്പോൾ ?
ചുറ്റും അനുഭവസമ്പത്തുള്ള തിയേറ്റർ ആർട്ടിസ്റ്റുമാർ. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ടെൻഷനുണ്ടായിരുന്നുവെങ്കിലും തുടങ്ങിയപ്പോൾ ടെൻഷനടിക്കാൻ സമയം കിട്ടിയില്ല.ഫഹദ് ഇക്കയുമായുള്ള കോമ്പിനേഷൻ സീനായിരുന്നു ആദ്യം. മഹേഷേട്ടൻ എന്റെ കഥാപാത്രത്തിന്റെ ആഴം എന്നെ പരമാവധി മനസിലാക്കി തന്നിരുന്നു. ചിരിക്കുന്നില്ല. ഇത്തിരി റഫ് ആൻഡ് ടഫ് കഥാപാത്രം. തിരക്കഥ കാണാപ്പാഠമാക്കിയത് കഥാപാത്രത്തേയും സിനിമയേയും കൂടുതൽ മനസിലാക്കാൻ പറ്റി. എന്റെ കഥാപാത്രത്തിന്റെ മാത്രമല്ല സിനിമയിലെ എല്ലാവരുടെയും ഡയലോഗ് എനിക്ക് കാണാപ്പാഠമായിരുന്നു. എനിക്ക് പൊതുവെ ബോൾഡായ ചിരിക്കാത്ത കഥാപാത്രങ്ങൾ ചെയ്യാനാണിനഷ്ടം. അതാണ് എനിക്ക് കൂടുതൽ ചെയ്യാനും സാധിക്കുന്നതെന്നതാണ് തോന്നുന്നത്.
സോഷ്യൽ മീഡിയയിൽ ഇത്രയധികം സജീവമായ ആളെങ്ങനെയാണ് മാലിക്കിൽ അഭിനയിച്ച കാര്യം സസ്പെൻസാക്കി വച്ചത്?
അതായിരുന്നു ഏറ്റവും റിസ്ക്കായ കാര്യം. എന്നെ അറിയുന്നവർക്ക് അറിയാം ഞാൻ സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമായ ഒരാളാണെന്ന്. എന്റെ ജീവിതത്തിലെ കുഞ്ഞു കാര്യങ്ങൾ പോലും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയുള്ള ഞാൻ കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യം സസ്പെൻസ് ആക്കി വയ്ക്കുക എന്നത് തന്നെയായിരുന്നു വലിയ ടാസ്ക്. മഹേഷേട്ടൻ പ്രത്യേകം പറഞ്ഞിരുന്നു ആരോടും പറയരുതെന്നും ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വിടരുതെന്നും. ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്യുകയായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം ഒളിപ്പിച്ചുവച്ച മറ്റൊരു കാര്യമില്ല. വീട്ടിലും അടുത്ത രണ്ടു സുഹൃത്തുക്കളോടും മാത്രമേ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നൊള്ളു. കഴിഞ്ഞ രണ്ടു വർഷത്തിന്റെ ഇടയ്ക്ക് വന്ന വർക്കുകൾക്ക് പോലും മാലിക് റഫറൻസ് പറഞ്ഞിട്ടില്ലായിരുന്നു. സത്യം പറഞ്ഞാൽ സിനിമ ഇറങ്ങുന്നില്ല എന്ന വിഷമത്തിനേക്കാൾ കൂടുതൽ എന്റെ മാലിക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടാൻ കഴിയുന്നില്ലല്ലോ എന്നായിരുന്നു വിഷമം. പിന്നെ എന്നെ അറിയുന്നവരും എന്നെ സ്നേഹിക്കുന്നവരുമായ ഒരുപാടുപേർ സിനിമ കണ്ട് 'അയ്യോ ഇത് നീയായിരുന്നോ. ഞെട്ടിച്ചു കളഞ്ഞല്ലോ "എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടായിരുന്നു. അത് ഒരു ത്രില്ലായിരുന്നു.
ഏറ്റവും കൂടുതൽ ടേക്കുകൾ പോയ സീൻ ?
സിനിമകണ്ടിട്ട് ക്ലൈമാക്സിൽ എത്ര ടേക്കുകൾ പോയെന്നാണ് എല്ലാവരും ചോദിച്ചത്. അത് രണ്ട് ടേക്കുകൾ മാത്രമാണ് പോയത്. സനൽ ഏട്ടൻ അഭിനയിച്ച ഫ്രഡ്ഡി എന്ന കഥാപാത്രവുമായുള്ള ഒരു കോംബിനേഷൻ സീനിൽ എക്സ്ട്രാ ഒരു ശ്വാസം വിടുന്ന സീൻ ഇരുപത്തിയെട്ടിൽ കൂടുതൽ ടേക്ക് പോയിരുന്നു. മഹേഷേട്ടൻ അത്രയും പെർഫെക്ഷനിസ്റ്റാണ്. അതുകൊണ്ട് മഹേഷേട്ടന്റെ മനസിലുള്ള പോലത്തെ സീൻ വരുന്നവരെ ടേക്കുകൾ പോകും. ഞാൻ മുൻപ് സീരിയലുകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പാറ്റേണും സിനിമയുടെ പാറ്റേണും തികച്ചും വ്യത്യസ്തമാണ്. കൺട്രോൾഡ് ആയി അഭിനയിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ ഇമോഷൻസും നിമിഷനേരം കൊണ്ടാണ് മിന്നി മറയുന്നത്. സീരിയലുകളിൽ ആണെങ്കിൽ ഇമോഷനുകളെ കൂടുതൽ എക്സ് പോസ് ചെയ്യുന്നതായാണ് തോന്നിയിട്ടുള്ളത്. ഇന്ദ്രൻസേട്ടനൊപ്പവും ഫഹദ് ഇക്കയ്ക്കൊപ്പവും സ്ക്രീൻ ഷെയർ ചെയ്യുക എന്നത് തന്നെ ഭാഗ്യമാണ്.
ഫഹദിനെ ഇന്റർവ്യു ചെയ്ത ട്രോളുകൾ ഏറ്റുവാങ്ങിയആ അവതാരക പാർവതിയാണോ?
യെസ് ..യെസ് ...ആ അവതാരക ഞാൻ തന്നെയാണ്. കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയ സമയത്ത് ഫഹദ് ഇക്കയെയും ശ്യാം പുഷ്കരൻ സാറിെനയും ഇന്റർവ്യു ചെയ്തിരുന്നു. സത്യം പറഞ്ഞാൽ ഇവരെ കണ്ടതും ഞാൻ ഫ്രീസായി. എന്തൊക്കെയാണ് ഞാൻ ചോദിച്ചതെന്ന് എനിക്ക് പോലും ധാരണയില്ല. ഇന്റർവ്യു ഇറങ്ങിയപ്പോൾ പൊങ്കാല. ഫഹദ് ഇക്ക ആദ്യ ദിവസം എന്നെ കണ്ടപ്പോഴേ ചോദിച്ചു അന്ന് ഇന്റർവ്യൂ എടുത്ത കുട്ടിയല്ലേയെന്ന്.
നടിയാവാൻ ആഗ്രഹിക്കാതെ സിനിമയിൽ എത്തി,പിന്തുണ ?
ഞാൻ ഒരു ഭാഗ്യമുള്ള കുട്ടിയാണ് എന്ന് എപ്പോഴും തോന്നാറുണ്ട് . ഞാൻ ഒന്നും അന്വേഷിച്ചു പോയിട്ടില്ല എല്ലാം എന്നെ തേടി വരികയായിരുന്നു. നല്ലൊരു തുടക്കമായതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഭർത്താവ് ബാല ഗോപാൽ സംഗീത സംവിധായകനാണ്. മോന് ഏഴുമാസം കഴിഞ്ഞു .അവ്യുക്തിനിപ്പോൾ എന്നെ ആവശ്യമുണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും അവനെ മറ്റൊരാളെ ഏല്പിച്ച് സിനിമ ചെയ്യില്ല.
കുടുംബം തന്നെയാണ് പ്രാധാന്യം.നല്ല പ്രോജക്ടുകൾ വരുവാണെങ്കിൽ നോക്കും. തിരുവനന്തപുരം വഴുതയ്ക്കാടാണ് താമസിക്കുന്നത്. കൗമുദി ടിവിയിലെ പരിപാടികൾ ചെയ്തിരുന്നു. എന്റെ കരിയറിന്റെ ഉയർച്ചയ്ക്ക് വലിയൊരു പങ്ക് കൗമുദി ചാനലിനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |