സുരക്ഷാ ഭീഷണിയുടെ പേരിൽ വിദേശ ടെക് ഭീമൻമാരുമായി കലഹത്തിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തിന്റെ സ്വന്തം മെസേജിംഗ് ആപ് പുറത്തിറക്കി. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മെസേജിംഗ് ആപ് സന്ദേശ് എന്ന പേരിലാണ് അറിയപ്പെടുക. വാട്സാപ്പിനെയാണ് പ്രധാനമായും സന്ദേശ് ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ലോക്സഭയിൽ സന്ദേശിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും അയക്കുന്ന സന്ദേശങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഇനിമുതൽ സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന്റെ ടെസ്റ്റിംഗിനായി സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം മുൻപേ സന്ദേശ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു വർഷം മുൻപാണ് ഇന്ത്യയുടെ സ്വന്തം മെസേജിംഗ് ആപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സൗജന്യമായി ഈ ആപ് ഡൗൺലോഡ് ചെയ്യാനാവും. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി ഡൗൺലോഡ് ചെയ്യാം. ഇതിനകം തന്നെ ഒരു ലക്ഷത്തിന് മുകളിൽ ആൻഡ്രോയിഡിൽ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിർമാണ മേൽനോട്ടം വഹിച്ചത് എന്നതും പ്രത്യേകതയാണ്. വാട്സാപ്പിന് സമാനമായി എൻഡ്ടുഎൻഡ് എൻക്രിപ്ഷനും സന്ദേശിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ട്വിറ്ററിന് ബദലായി കൂ എന്ന പേരിലുള്ള ആപ് ഇന്ത്യയിൽ പ്രചാരം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |