അനുഗ്രഹീതൻ ആന്റണി വന്നവഴി പങ്കുവച്ച് സംവിധായകൻ പ്രിൻസ് ജോയി കണ്ണൂർ ഇരിട്ടിയിൽ നിന്ന് സിനിമ മോഹവുമായി കൊച്ചിയിലെത്തുമ്പോൾ പ്രിൻസ് ജോയിയ്ക്ക് ആകെയുള്ള സിനിമ ബന്ധം പ്രിയദർശന്റെയും ജോഷിയുടെയും പത്മരാജന്റെയും സിബി മലയിന്റെയുമൊക്കെ സിനിമകൾ പലവട്ടം കണ്ടിട്ടുണ്ട് എന്ന് മാത്രമായിരുന്നു. ഇരുപത്തിയൊന്നാം വയസിൽ ആന്റണിയുടെ കഥ മനസിൽ ചേക്കേറി. ഇരുപത്തിയേഴാം വയസിൽ അനുഗ്രഹീതൻ ആന്റണിയെ പ്രേക്ഷകർക്ക് സമ്മാനിച്ചു. ആ ചെറുപ്പക്കാരന്റെ വിങ്ങൽ പ്രിൻസിന്റേത് കൂടിയാണെന്ന് പറഞ്ഞ് പ്രിൻസ് സംസാരിച്ചു തുടങ്ങി.
ആന്റണി അനുഗ്രഹീതനാണ്
ഒരാൾ മരിച്ച് ഒരു കുന്നിന്റെ മുകളിൽ ഇരിക്കുന്നു അയാൾക്ക് പുറകിൽ ഒരു നായ് ഇരിക്കുന്നു.അയാൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷേ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായനായി നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ വേദന എന്നെ വേട്ടയാടിയിരുന്നു. ജിഷ്ണുവും അശ്വിനും സുഹൃത്തുക്കളാണ്. അവർ ഈ ഒരു കഥ പറഞ്ഞതുമുതൽ ആന്റണി ഒരു വിങ്ങലായി നിറഞ്ഞു നിൽക്കുകയായിരുന്നു. ആന്റണി ശരിക്കും അനുഗ്രഹീതനാണ്. അവന്റെ ചുറ്റുമുള്ളവരുടെ സ്നേഹത്താൽ അനുഗ്രഹീതമാകുന്നവനാണ് ആന്റണി. ആന്റണിക്ക് ചുറ്റും നിന്ന് സ്നേഹത്തിന്റെ മുഖച്ഛായയുള്ള ഓരോ മുഖങ്ങളും ഞാൻ എന്റെ ജീവിതത്തിൽ തൊട്ടറിഞ്ഞിട്ടുള്ള ആൾക്കാരാണ്. അവനില്ലാതെ എങ്ങനെ കുടിക്കുമെന്ന് ചോദിച്ച് മദ്യ ഗ്ലാസ് നിലത്തുവയ്ക്കുന്ന പോളേട്ടനും ആന്റണിയെ അത്രമാത്രം സ്നേഹിക്കുന്ന വർഗീസ് മാഷും സുധർമ്മനും സഞ്ജനയുമെല്ലാം അടുത്തറിയാവുന്നവരാണ്. അവരെല്ലാം എന്റെ ഏറ്റവും പ്രിയപ്പെട്ടവരാണ്.
ഫാന്റസിയും റിയാലിറ്റിയും
ജിഷ്ണുവും അശ്വിനും പറഞ്ഞ കഥ കുറേകൂടി ഫാന്റസിയായിരുന്നു. തിരക്കഥാകൃത്ത് നവീൻ ചേട്ടനുമായി (നവീൻ ടി മണിലാൽ ) ചേർന്നപ്പോഴാണ് ഇത്രയധികം ഫാന്റസി ഒരുപക്ഷേ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമെന്ന തീരുമാനത്തിൽ എത്തുന്നത്.അങ്ങനെയാണ് റിയലിസ്റ്റിക് എലമെന്റുകളും തിരക്കഥയിൽ ഉൾപ്പെടുത്തുന്നത്. ഇതിനു മുൻപ് മലയാളത്തിൽ വന്ന ആയുഷ്കാലം എന്ന ജയറാം ചിത്രവും ഇത്തരത്തിൽ ഒരു ഫാന്റസി ചിത്രമാണ്. അങ്ങനെയുള്ള സിനിമകളിലെല്ലാം ക്ലൈമാക്സിൽ ഒരു സൂപ്പർ പവർ കാണിക്കാറുണ്ട്. പക്ഷേ ആന്റണിയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിൽകുകയാണ്. അതാണ് കാണുന്ന ഓരോ പ്രേക്ഷകന്റെയും വേദന. അത് തന്നെയാണ് അനുഗ്രഹീതനെ വ്യത്യസ്തനായി നിർത്തുന്നതും. ഫാന്റസിയുടെ എലമെന്റ് ഉണ്ടാകമ്പോഴും അനുഗ്രഹീതനെ വേറെ രീതിയിലാണ് ഞങ്ങൾ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചത്.റിലീസിന് മുൻപേ 'മുല്ലേ..മുല്ലേ" തുടങ്ങുന്ന പാട്ട് ഹിറ്റായി. ഇതൊരു പ്രണയം പറയുന്ന റൊമാന്റിക് ചിത്രമെന്ന ധാരണ കൊടുത്തിരുന്നു. അത് കൂടുതൽ ഉത്തരവാദിത്തം എടുക്കുന്നതിനുള്ള കാരണവുമായി. പ്രതീക്ഷയോടെ ഇരിക്കുന്നവർക്ക് മുന്നിൽ നല്ലൊരു സിനിമ കൊടുത്തില്ലെങ്കിൽ അത് വലിയ പരാജയമായി മാറുമായിരുന്നു.
സണ്ണിച്ചന് ആന്റണിയുടെ ശബ്ദമാണ്
സിനിമയുടെ തുടക്കം മുതൽ സണ്ണിച്ചൻ(സണ്ണി വയ്ൻ )ഉണ്ട്.സണ്ണിച്ചന്റെ ശബ്ദമായിരുന്നു ആന്റണിയ്ക്ക്. സണ്ണിച്ചനെ ഇടയ്ക്ക് വിളിച്ച് ആന്റണിയുടെ ചില ഡയലോഗുകൾ പറയിപ്പിക്കുമായിരുന്നു. അദ്ദേഹത്തോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതുപോലെ സഞ്ജനയായി എത്തിയ ഗൗരി കിഷനും, സിദ്ധിഖ് ചേട്ടനും , ജാഫർ ഇടുക്കി ചേട്ടനും , മണികണ്ഠൻ ചേട്ടനുമെല്ലാം പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനമായിരുന്നു. നായ് ക്കൾക്ക് പരിശീലനം റിസ്ക്കായിരുന്നു പട്ടികളെ കൊണ്ട് അഭിനയിപ്പിക്കുക എന്നത്. ഒന്നര മാസത്തോളം ട്രെയിനിംഗ് കൊടുത്തിരുന്നു.സ്ക്രിപ്റ്റിലെ പല ഭാഗങ്ങളുംഒരുപാട് തവണ റിഹേഴ്സൽ ചെയ്യിപ്പിച്ചു അഭിനയിപ്പിക്കാൻ. ഷൂ കടിച്ചു കൊണ്ട് പോകുന്നതെല്ലാം ഒരുപാട് തവണ ചെയ്യിപ്പിച്ചിരുന്നു. റെക്സും ബെല്ലയുമാണ് റോളിയും റൂബിയുമായി അഭിനയിച്ചത്. എത്ര പഠിപ്പിച്ചാലും നിശ്ചിത സമയം കഴിഞ്ഞാൽ അവർ അത് മറക്കും. കാമറ കാണുമ്പോൾ ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ഇവരുടെ നോട്ടം അങ്ങോട്ടും ഇങ്ങോട്ടും പോകുമായിരുന്നു. അതൊക്കെ പ്രശ്നമായതുകൊണ്ട് പരമാവധി ആൾക്കാരെ കുറച്ചായിരുന്നു സെറ്റിൽ ഇവരുടെ സീനുകൾ എടുത്തിരുന്നത്.
അപ്പന്റെ വിയോഗം
എന്റെ സിനിമ റിലീസായി കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്ന അപ്പൻ ഇന്നെന്റെ കൂടെയില്ല എന്നത് വേദനയാണ്. അതുപോലെ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ എനിക്കും നിർമ്മാതാവിനും തിരക്കഥ കൃത്തിനും അച്ഛനുണ്ടായിരുന്നു പക്ഷേ സിനിമ റിലീസാവുമ്പോൾ ഞങ്ങൾക്ക് മൂന്നുപേർക്കും അച്ഛനെ നഷ്ടപ്പെട്ടു. ആ ഒരു സാഹചര്യത്തിലൂടെ കടന്നു പോയത് ആന്റണി ഒന്നുകൂടെ ഞങ്ങളിൽ ചേർന്നു നിന്നു.
ചില അസ്വാഭാവിക സംഭവങ്ങൾ
സെമിത്തേരിയിൽ വച്ച് ആന്റണിയുടെയും സുധർമ്മന്റെയും ഒരു സീൻ ഉണ്ടായിരുന്നു. സ്വന്തം കല്ലറയിൽ ഇരിക്കുന്ന ആന്റണിയെ മദ്യപിച്ച് എത്തുന്ന സുധർമ്മൻ സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്നതാണ് സീൻ. പക്ഷേ ആ സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ കാമറയുടെ ബാറ്ററി ലോ ആയി. റൂമിൽ പോയി അടുത്ത ബാറ്ററി എടുത്തുവെങ്കിലും അതും വർക്ക് ആവുന്നുണ്ടായിരുന്നില്ല. ആകെമൊത്തം തടസമായപ്പോൾ ഞങ്ങൾ സീൻ എടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
കടപ്പാടും സ്നേഹവും
ഒരു കാര്യത്തെ നമ്മൾ ആഗ്രഹിച്ച് അതിനു വേണ്ടി ഏറ്റവും ബെസ്റ്റ് നമുക്ക് കൊടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് നടക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് എന്റെ ജീവിതം.സിനിമ ജീവിതത്തിൽ ഏറെ പേരോട് കടപ്പാടുണ്ട്. അമ്മ ഗ്രേസി. അനിയത്തി അനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |