കോട്ടയം: കൊവിഡ് വ്യാപനത്തിനിടയിലും ചിങ്ങപ്പുലരി അതിജീവനത്തിനു സഹായകമായി മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. 80 ദിവസത്തിലധികമായി മുടങ്ങിക്കിടക്കുന്ന കച്ചവടം ഓണത്തിനെങ്കിലും തിരിച്ചുപിടിക്കാമെന്നാണ് വിശ്വാസം.
ഒരുങ്ങുന്നു, വസ്ത്രവിപണി
പുത്തനുടുപ്പില്ലാതെ ഓണം ആഘോഷിക്കാത്ത മലയാളികളിലാണ് വ്യാപാരികളുടെ മുഴുവൻ പ്രതീക്ഷയും. കടകൾ എന്നു തുറക്കുമെന്ന അനിശ്ചിതത്വമൊഴിച്ചാൽ പുതിയ സ്റ്റോക്ക് എത്തിക്കാനുള്ള ഏർപ്പാടുകളായി. മുംബയ്, ലുധിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം തുണിത്തരങ്ങൾക്ക് വില പറഞ്ഞുറപ്പിച്ചു കാത്തിരിക്കുകയാണ് വ്യാപാരികൾ. പ്രാദേശിക വിപണിയുടെ അഭിരുചിക്കൊത്ത പട്ടുപാവാടകളും ദാവണികളും ഷർട്ടുകളും ഒക്കെയായി തയ്യൽ തൊഴിലാളികളും പ്രതീക്ഷയിലാണ്.
ഹാൻടെക്‌സ് മേള
ഹാൻടെക്‌സ് ഷോറൂമുകളിൽ ഓണം ഓഫറുകൾക്ക് തുടക്കമായി. കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനമാണ് ഗവ.റിബേറ്റ്. റിബേറ്റിൽപ്പെടാത്തവയ്ക്ക് 20 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്. 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്കും ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുന്നവർക്കും 10 ശതമാനം ഡിസ്‌കൗണ്ട് വേറെ. ആഗസ്റ്റ് 20 വരെയുള്ള ഓഫറിലൂടെ വൻവിൽപനയാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിസന്ധി കൈത്തറി മേഖലയിലുണ്ടാക്കിയ നഷ്ടം ഇക്കുറ മാറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ഗൃഹോപകരണ വിപണി
ആഭരണവിപണിയും ഗൃഹോപകരണ വിപണിയും ഉൾപ്പെടെ പല വ്യാപാര മേഖലകളും 80 ദിവസത്തിലധികമായി ഉറങ്ങിക്കിടക്കുകയാണ്. യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉൾപ്രദേശങ്ങളിലെ കച്ചവടക്കാരെയും ഓണം വിപണി തുണച്ചേക്കും. കഴിഞ്ഞ തവണ മറ്റു മേഖലകളിൽ കച്ചവടം കുറഞ്ഞപ്പോഴും ഗൃഹോപകരണ വിപണി പിടിച്ചുനിന്നിരുന്നു. ഇത്തവണയും ഓഫറുകളുമായി സജീവമാകാനൊരുങ്ങുകയാണ് കച്ചവടക്കാർ. നിയന്ത്രണങ്ങൾ മൂലം മാറ്റിവച്ചിരുന്ന പല ചടങ്ങുകളും ചിങ്ങമാസത്തിൽ നടന്നേക്കുമെന്നതും പ്രതീക്ഷയ്ക്ക് തിളക്കമേകുന്നു.
'' തുടർച്ചയായി കട തുറന്നാൽ ഓണ വിപണി ഉഷാറാകും. കാറ്റഗറി തിരിച്ച് കടകൾ തുറക്കുന്നത് അശാസ്ത്രീയമാണ്. വ്യാപാരികൾ ഓണ വിപണി മുന്നിൽക്കണ്ട് സ്റ്റോക്ക് ശേഖരിച്ചിട്ടുണ്ട്. എല്ലാ ദിവസവും എല്ലാ കടകളും തുറക്കാൻ സർക്കാർ തീരുമാനിക്കണം''
എം.ജെ.തോമസ് കുട്ടി, ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |