ജൂണിൽ വന്ധ്യംകരിച്ചത് 350 തെരുവുനായ്ക്കളെ
പാലക്കാട്: പ്രജനന നിയന്ത്രണത്തിലൂടെ തെരുവുനായ ശല്യം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ജില്ലയിൽ പുനരാരംഭിച്ചു. നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അനുസരിച്ചാണ് ജില്ലയിലെ കേന്ദ്രങ്ങളിൽ പ്രവർത്തനം നടക്കുന്നത്. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ, കൊടുവായൂർ എന്നിവിടങ്ങളിലായി ജില്ലയിൽ അഞ്ച് സെന്ററുകളാണുള്ളത്. ലോക്ക്ഡൗൺ കാരണം മെയിൽ നിർത്തിവച്ച പ്രവർത്തനം ജൂൺ മുതലാണ് പുനരാരംഭിച്ചത്. ജൂണിൽ കൊടുവായൂർ കേന്ദ്രത്തിൽ 200ഉം, ചിറ്റൂരിൽ 150 ഉൾപ്പെടെ 350 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു.
ഏപ്രിലിൽ ആലത്തൂർ കേന്ദ്രം ഒഴികെയുള്ള മറ്റ് നാല് കേന്ദ്രങ്ങളിലായി 591 നായ്ക്കളെയും വന്ധ്യംകരിച്ചു. പാലക്കാട് (110), ഒറ്റപ്പാലം (130), കൊടുവായൂർ (201), ചിറ്റൂർ (150) എന്നിങ്ങനെയാണ് കേന്ദ്രങ്ങളിലെ കണക്ക്. എല്ലാ സെന്ററുകളിലും പ്രവർത്തനം സജീവമാകുന്നതോടെ നായ്ക്കളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. മൃഗസംരംക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആറു വർഷത്തിനിടെ മാത്രം ജില്ലയിൽ 40,568 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായാണ് റിപ്പോർട്ട്.
ജില്ലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. പദ്ധതി പ്രകാരം നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച ശേഷം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി പിടിച്ച സ്ഥലത്തുതന്നെ വിടുകയും ചെയ്യും.
ഡോ. പി.റെജി വർഗീസ് ജോർജ്,
ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പാലക്കാട്
ജില്ലയിൽ ഒരു ലക്ഷത്തോളം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് വിലയിരുത്തൽ. പദ്ധതി ആരംഭിച്ച 2016 മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം ആലത്തൂർ കേന്ദ്രത്തിൽ നിന്നാണ് കൂടുതൽ നായ്ക്കളെ വന്ധ്യകരിച്ചത്. 8957 എണ്ണം.
ഡോ. ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ ഓഫീസ്
വിവിധ യൂണിറ്റുകളിലെ കണക്കുകൾ (2016 മുതൽ 2021 ജൂൺ വരെ)
കേന്ദ്രം, വന്ധ്യംകരിച്ച നായ്ക്കളുടെ എണ്ണം
.പാലക്കാട്- 6871
.ആലത്തൂർ- 8957
.ചിറ്റൂർ- 8574
.കൊടുവായൂർ- 7756
.ഒറ്റപ്പാലം- 8410
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |