ബോക്‌സിംഗിന്റ വീറും വാശിയും, ആവേശത്തിനൊപ്പം ഇടിയപ്പ ,സാർപ്പട്ട പരമ്പരകളുടെ ജാതി പ്പകയും അടിയന്തരവസ്ഥയുടെ തമിഴകത്തെ രാഷ്ട്രിയവും പറയുന്ന പാ രഞ്ജിത്ത് ചിത്രം സാർപ്പട്ട പരമ്പരൈ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. 1970കളിൽ മദ്രാസിലെ തമിഴ് സമൂഹത്തിൽ നിലനിന്നിരുന്ന ബോക്‌സിങ്ങ് കൾച്ചർ സിനിമയുടെ പശ്ചാത്തലമാകുമ്പോൾ സാർപ്പട്ട പരമ്പരൈ എന്ന ഒരു ബോക്‌സിംഗ് കുലത്തിന്റെ പേര് തന്നെയായിരിക്കും ചിത്രത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്ക്. ഇത് അഭിമാനത്തിനും ദുരഭിമാനത്തിലും നിരാശയിലും ആവേശത്തിലും പരിഹാസത്തിലും ആത്മവിശ്വാസത്തിലുമൊക്കെയായി പല കഥാപാത്രങ്ങളായി മിന്നി മാറി വരുന്നുണ്ട്. സിനിമ നിലനിൽക്കുന്ന കാലഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, ഡി.എം.കെ അണ്ണാ ഡി.എം.കെ പാർട്ടികൾ , ദ്രാവിഡ രാഷ്ട്രീയം എന്നിവയെല്ലാം ചിത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ദളിത് ജനവിഭാഗങ്ങളുടെ മുന്നേറ്റം അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത ഒരു സമൂഹത്തേയും സാർപ്പട്ടയിൽ കാണാൻ കഴിയും.
ബോക്‌സറാവാൻ ആഗ്രഹിച്ച കപിലൻ പക്ഷേ ചില ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജീവിത മാർഗം മറ്റൊന്നായി മാറിപോകുന്നതും പിന്നീട് ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന കപിലൻ സാർപ്പട്ട പരമ്പരൈയുടെ തുടക്കക്കാരിൽ ജീവിച്ചിരിക്കുന്ന രംഗൻ വാത്തിയുടെ അരുമ ശിക്ഷ്യനിലേക്കുള്ള വളർച്ചയും, പിന്നീട് ഉണ്ടാവുന്ന തളർച്ചയും തിരിച്ചുവരവുമാണ് സാർപ്പട്ട പരമ്പരൈയുടെ പ്രാഥമിക കഥാതന്തു. ഒരു സ്‌പോർട്‌സ് ചിത്രത്തിനപ്പുറം കൃത്യമായി രാഷ്ട്രീയം പറഞ്ഞ സിനിമ മൂന്ന് മണിക്കൂർ നീളുമ്പോഴും എവിടെയും ലാഗിംഗ് അനുഭവിക്കാൻ കഴിയാത്തത് സംവിധായകന്റെ മിന്നും വിജയമാണ്. വേമ്പുലിയും കപലിനും റിങ്ങിൽ കയറുന്നിടത്തുനിന്നാണ് സാർപ്പട്ട പരമ്പരൈയുടെ തുടക്കം. മനുഷ്യന്മാർക്കിടയിലെ വികാര പ്രകടനങ്ങളെ കൂടുതൽ തുറന്നു കാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം പാ രഞ്ജിത്തിന്റെ മുൻ ചിത്രങ്ങളിൽ പെണ്ണുങ്ങളെ അടയാളപ്പെടുത്തിയ അതേ ശക്തിയിൽ പെണ്ണുങ്ങളെ സർപ്പട്ട യിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ബോക്‌സിംഗ് മാച്ച് നടക്കുന്നതിനിടയിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സ്ത്രീയും കപിലന്റെ അമ്മയായ ഭാഗ്യവും ഭാര്യ മാരിയമ്മയും വെട്രിയുടെ ഭാര്യയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.രംഗനായി വരുന്ന പശുപതി ഉഗ്രൻ അഭിനയമാണ് കാഴ്ചവച്ചത്.
സാർപ്പട്ടയിലെ മലയാളിത്തിളക്കം
സാർപ്പട്ട പരമ്പരൈ ഒ ടി ടിയിൽ ആവേശമായി മാറിയപ്പോൾ ചിത്രത്തിലെ മലയാളി തിളക്കം മലയാളക്കരയ്ക്ക് അഭിമാനമായി. കപിലൻ എന്ന നായകവേഷത്തിൽ എത്തിയ ആര്യ തെന്നിന്ത്യയിൽ താരകമായ മലയാളി തിളക്കമാണ്. ത്രിക്കരിപ്പൂരിൽ ജനിച്ച ആര്യയുടെ സിനിമ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് കപിലൻ.റിംഗിന് ആവേശമാവുന്ന കപിലൻ , അടിയന്തരവസ്ഥ കാലത്ത് മറ്റൊരു മേക്കോവറിലും എത്തുന്നുണ്ട്. കപിലന്റെ ഗംഭീര അഭിനയ മുഹുർത്തത്തെ ആര്യയെ കൂടുതൽ ഉയരത്തിൽ എത്തിക്കും.
ഒരു കാലഘട്ടമായ സാർപ്പട്ട പരമ്പരൈ തോൽപ്പിച്ച ഇടിയപ്പയുടെ വേമ്പുലിയും മലയാളിയാണ്. ജോൺ കൊക്കൻ ബാഹുബലി , വീരം , കെ ജി എഫ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജോണിന്റെ അച്ഛൻ തൃശൂരും അമ്മ പാലയുമാണ്. വെമ്പുലിയായി മാറിയ ജോണിന്റെ പ്രകടനം അദ്ദേഹത്തിന്റെ ആരാധകവൃന്ദം കൂടുന്നതിന് കാരണമായിട്ടുണ്ട്. ഇടിയപ്പയിൽ ആദ്യകാല ഗംഭീര ബോക്‌സിംഗ് പോരാളി ഡാൻസിംഗ് റോസായി എത്തിയ ഷമീർ കല്ലറയ്ക്കൽ നിറഞ്ഞ കൈയ്യടി നേടിയിരുന്നു. റോസും മലയാളിയാളെന്നത് കേരളക്കരയെ ആവേശത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് വടകരക്കാരനാണ് ഷമീർ , ചെന്നൈയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |