കളരി ഗുരുക്കളായ മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫ് ഗുരുക്കൾ മലയാള സിനിമയിലെ പ്രൊൺഡക്ഷൻ കൺട്രോളറിൽ നിന്ന് സ്റ്റണ്ട് മാസ്റ്ററായി മാറിയത് ഒരു അതിജീവനത്തിന്റെ കഥയാണ്. അർബുദത്തെ ആത്മവിശ്വാസംകൊണ്ട് മറികടന്ന പോരാട്ടത്തിന്റെ കഥ.
മലയാള ടെലിവിഷൻ സീരിയലുകളിൽ തുടങ്ങി മലയാളമുൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്കും അഷ്റഫ് ഗുരുക്കൾ സംഘട്ടന സംവിധാനം നിർവഹിച്ചുകഴിഞ്ഞു.
കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ പ്രൊഡക്ഷൻ മാനേജരായാണ് അഷ്റഫ് ഗുരുക്കൾ സിനിമയിലെത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എം. രഞ്ജിത്തിന്റെ അസിസ്റ്റന്റായതോടെയാണ് തന്റെ വളർച്ചയുടെ തുടക്കമെന്ന് അഷ്റഫ് ഗുരുക്കൾ പറയുന്നു.
കടത്തനാടൻ അബൂബക്കർ ഗുരുക്കളുടെ ശിഷ്യനായ തന്നെ വേണു -എം.ടി ടീമിന്റെ ദയയിൽ മഞ്ജുവാര്യർക്ക് കളരി ചുവടുകൾ പഠിപ്പിക്കാനുള്ള അവസരം തേടി വന്നത് ഒരു നിയോഗമായി ഗുരുക്കൾ കാണുന്നു.
കായംകുളം കൊച്ചുണ്ണി എന്ന മെഗാ പരമ്പരയിലൂടെയാണ് സംഘട്ടന സംവിധായകനായി മാറുന്നത് ആ പരമ്പരയ്ക്ക് വേണ്ടി അഷ്‌റഫ് ഗുരുക്കൾ ഇരുന്നൂറ്റി ഇരുപതിലധികം സംഘട്ടന രംഗങ്ങൾ ഒരുക്കി.
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പരസ്യ ചിത്രത്തിന് വേണ്ടി സൗരവ് ഗാംഗുലിയെയും കളരി അഭ്യസിപ്പിച്ചു. ഗുരുക്കളുടെ മകൻ സൽമാനാണ് അന്ന് സൗരവിനൊപ്പം ആ പരസ്യ ചിത്രത്തിലഭിനയിച്ചത്.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുപതിൽപ്പരം പരമ്പരകൾക്ക് സംഘട്ടന സംവിധാനം നിർവഹിച്ചു.
സിനിമയിൽ നിന്ന് ആക്ഷൻ മാസ്റ്ററാറാൻ അവസരങ്ങൾ വന്നു തുടങ്ങിയപ്പോഴാണ് അർബുദം വില്ലനായെത്തിയത്. നാവിൻ തുമ്പിലെ കാൻസറിനെ ആലുവയിലെ ഡോ. ജിജോ പോൾ മുറിച്ചുമാറ്റി. അത് തനിക്കൊരു പുനർ ജന്മമായിരുന്നുവെന്ന് അഷ്‌റഫ് ഗുരുക്കൾ പറയുന്നു.
2019ൽ 43 സിനിമകൾക്കും 2020ൽ 36 സിനിമകൾക്കും പ്രവർത്തിച്ചു. ജയരാജിന്റെ വീരമുൾപ്പെടെ ഒട്ടേറെ സിനിമകളിലും സീരിയലുകളിലുമഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |