SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.07 PM IST

പ്രതിപക്ഷ എതിർപ്പിനിടെ ഇൻഷ്വറൻസ് ദേശസാത്‌കരണ ഭേദഗതി ലോക്‌സഭയിൽ

parliment

 പെഗസസിൽ ബഹളം തുടരുന്നു

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയുടെ സ്വകാര്യവത്ക്കരണത്തിനും വിദേശകമ്പനികളുടെ കടന്നുവരവിനും വഴിയൊരുക്കുന്ന ജനറൽ ഇൻഷ്വറൻസ് ദേശസാത്ക്കരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കൂടുതൽ നിക്ഷേപം കൊണ്ടുവന്ന് ഇൻഷ്വറൻസ് മേഖലയെ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദീകരിച്ചു. ബിൽ ദൂരവ്യാപകമായ ഭവിഷ്യത്തുക്കൾ സൃഷ്‌ടിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തിരുന്നു.

പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളിലെ സർക്കാർ ഓഹരി വിറ്റൊഴിക്കാൻ വഴിയൊരുക്കുന്നതാണ് ബിൽ. ഇൻഷ്വറൻസ് കമ്പനികളിൽ 51ശതമാനം സർക്കാർ ഒാഹരി വേണമെന്ന വ്യവസ്ഥ ഒഴിവാകും.

ജനറൽ ഇൻഷ്വറൻസ് മേഖലയുടെ സമ്പൂർണ സ്വകാര്യവത്ക്കരണമാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പൊതു മേഖലയിൽ പ്രവർത്തിക്കുന്ന നാലു ഇൻഷ്വറൻസ് കമ്പനികളെ ഇല്ലായ്മ ചെയ്യുന്നതിനുളള നീക്കമാണിത്. 1972 ലെ മൂലനിയമത്തിന്റെ അന്തഃസത്തയ്ക്ക് ഘടകവിരുദ്ധമാണിതെന്നും ഭേദഗതി ബില്ലിന്റെ അവതരണത്തെ എതിർത്ത് പ്രേമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, സന്തോഷ് സിംഗ് ചൗധരി എന്നിവരും ബില്ലിനെ എതിർത്തു.

ബിൽ സ്വകാര്യവത്ക്കരണത്തിലേക്ക് നയിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇന്ത്യൻ പൗരൻമാരെ ഇൻഷ്വറൻസ് കമ്പനികളുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. ജനങ്ങളിൽ നിന്ന് കൂടുതൽ നിക്ഷേപം ആർജ്ജിക്കുന്നതിലൂടെ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുടെ സേവനങ്ങൾ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ തലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാരം ലക്ഷ്യമിട്ടുള്ള ബില്ലും ലോക്‌സഭയിൽ അവതരിപ്പിച്ചു.

കൊവിഡ് ചർച്ച നടന്നില്ല

പെഗസസ് വിഷയത്തിൽ ചർച്ച നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവന നടത്തുകയും വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന പ്രതിപക്ഷം ഇന്നലെയും ഇരുസഭകളിലും നടപടികൾ തടസപ്പെടുത്തി. ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാക്കുന്നുണ്ടെങ്കിലും ബഹളത്തിൽ മുങ്ങി മറ്റ് നടപടികളില്ലാതെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ആഴ്ചയും കടന്നുപോയി.

പെഗസസ് വിഷയത്തിലെ നിലപാട് ശക്തമാക്കാൻ ഇന്നലെ രാവിലെ ഇരുസഭകളിലെയും സമാനമനസ്കരായ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ചർച്ച നടത്താമെന്ന് സർക്കാർ പറഞ്ഞെങ്കിലും പ്രധാനമന്ത്രി പ്രസ്ത‌ാവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് പതിവുപോലെ ഇരുസഭകളും സമ്മേളിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങുകയും ഒന്നിലധികം തവണ നിറുത്തിവയ്ക്കുകയും ചെയ്തു. ലോക്‌സഭയിൽ കൊവിഡുമായി ബന്ധപ്പെട്ട ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.