കണ്ണൂർ: നാറാത്ത് ടി.സി ഗേറ്റിനു സമീപത്തെ 'പാർവണ'ത്തിൽ മാനസയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും മകളുടെ മരണവാർത്ത വിശ്വസിക്കാൻ സാധിച്ചിട്ടില്ല. മകൾ പഠിക്കുന്ന സ്ഥലത്ത് വെടിയേറ്റു മരിച്ചുവെന്നറിഞ്ഞ് തരിച്ചുനിൽക്കുകയാണവർ. ദുരന്ത വാർത്തയറിഞ്ഞ ശേഷം ഈ വീട്ടിൽ ഉയരുന്നത് കൂട്ട നിലവിളിയാണ്.
വിമുക്തഭടനായ പി.വി. മാധവനെയും പുതിയതെരു രാമഗുരു സ്കൂൾ അദ്ധ്യാപികയായ ബീനയെയും സഹോദരനായ അശ്വന്തിനെയും സമാധാനിപ്പിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല. പുഞ്ചിരി തൂകിയ മുഖമായി എന്നും കാണുന്ന മാനസയ്ക്ക് നേരിട്ട ദുരന്തം വിശ്വസിക്കാൻ നാട്ടുകാർക്കും കഴിയുന്നില്ല. കൊലപാതക വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങളെക്കൊണ്ട് വീടും പരിസരവും നിറഞ്ഞിരുന്നു .
തോക്ക് സംഘടിപ്പിച്ചത് കണ്ണൂരിൽ നിന്ന്
രഗിൽ ഉപയോഗിച്ച തോക്ക് കണ്ണൂരിൽ നിന്ന് സംഘടിപ്പിച്ചതെന്ന് സൂചന. മാനസയെ കൊല്ലാൻ ഒരു മാസം മുമ്പ് തന്നെ ആസൂത്രണം നടത്തിയിരുന്നു. മാനസയെ നിരന്തരം ശല്യം ചെയ്തുവെന്ന പിതാവിന്റെ പരാതിയെ തുടർന്ന് രഗിലിനെയും മാതാപിതാക്കളെയും കണ്ണൂർ അസി. പൊലീസ് കമ്മിഷണർ പി.പി. സദാനന്ദൻ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. കണ്ണൂർ അലവിലിൽ നിന്ന് മേലൂരിൽ താമസമാക്കിയ കുടുബമാണ് രഗിലിന്റേത്. തലശ്ശേരി മേലൂർ ചകിരി കമ്പനിക്ക് സമീപം രാഹുൽ നിവാസിൽ ചെമ്മീൻ കർഷകനായ രഘൂത്തമന്റെയും രജിതയുടെയും മകനാണ് രഗിൽ. ഇന്റീരിയർ ഡക്കറേഷൻ ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ രാഹുൽ തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.
ബംഗളൂരുവിൽ എം.ബി.എ പൂർത്തിയാക്കിയ ശേഷമാണ് രഗിൽ ഇന്റീരിയൽ ഡെക്കറേഷൻ സ്ഥാപനം തുടങ്ങിയത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ് എന്നിവയിൽ വിദഗ്ദ്ധനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |