കൊച്ചി: കൊവിഡ് മൂന്നാം തംരഗ ഭീഷണിക്കിടയിലും ഓണം ഉണ്ണാനുള്ള പച്ചക്കറി പദ്ധതിയുമായി ജില്ല മുന്നോട്ട്. ഓണത്തിന് മാത്രം 15000 ടൺ പച്ചക്കറിയാണ് ഉല്പാദന ലക്ഷ്യം. വാർഷിക ലക്ഷ്യം 50,000 ടണാണ്.
കൃഷിഭവനുകൾ മുഖേന വിത്തും തൈകളും വിതരണം ചെയ്തതോടെ വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്ന സ്ത്രീകളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമെല്ലാം ആവേശത്തോടെ പദ്ധതി ഏറ്റെടുക്കുകയാണ്. വെണ്ട, ചീര, തക്കാളി, വഴുതന, പീച്ചി, പടവലം, മുളക് കുമ്പളം, വെളളരി, മത്തൻ, പയർ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടർന്നു കയറുന്നത് കർഷകരേയും ആവേശത്തിലാക്കിയിട്ടുണ്ട്. ഇത്തവണ മഴ ചതിച്ചില്ലെങ്കിൽ ഓണത്തിന് മികച്ച വിളവെടുക്കാൻ സാധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
കൊവിഡ് മൂന്നാം തരംഗവും ഓണവും ഒന്നിച്ചെത്തിയാൽ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
കാർഷിക സമൃദ്ധിയും വിഷമില്ലാത്ത ജൈവ പച്ചക്കറികളുടെ ഉത്പാദനവും ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ബൃഹത്തായ ശ്രമങ്ങൾക്ക് കൈയും മെയും മറന്ന പിന്തുണയാണ് കർഷകർ നൽകുന്നത്.
വിവിധ ബ്ലോക്കുകളിലായി ആയിരം ഹെക്ടറുകളിലായാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവരും വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്നവരുടെയും കണക്കുകൾ ഉൾപ്പടെയാണിത്. ഓണത്തിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ചന്തകളിൽ വിൽക്കുന്നതിനായുള്ള പച്ചക്കറി ഉല്പാദനത്തിന് ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 8 ക്ലസ്റ്ററുകളും രൂപീകരിച്ചും കൃഷി പുരോഗമിക്കുകയാണ്.
ജില്ലയിൽ വിതരണം ചെയ്യുന്നത് 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം വിത്ത് പാക്കറ്റുകളും,
വാർഷിക ലക്ഷ്യം 50,000 ടൺ പച്ചക്കറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |