ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം. റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ചതിനാൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴക്കൻ ബാഗ്ദാദ് മേഖലയിൽ നിന്നുമെത്തിയ റോക്കറ്റുകളിൽ ആദ്യ റോക്കറ്റ് ഗ്രീൻ സോണിലെ പാർക്കിംഗ് ഗ്രൗണ്ടിലും, രണ്ടാമത്തെ റോക്കറ്റ് അതിന് സമീപമുള്ള തുറസ്സായ സ്ഥലത്തുമാണ് പതിച്ചതെന്നാണ് വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ആക്രമണത്തെ തുടർന്ന് എംബസിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും കൂടിക്കാഴ്ചയിൽ ഇറാഖിൽ നിന്ന് യു.എസ് സേനയെ പിൻവലിക്കുമെന്ന് ബൈഡൻ പ്രഖ്യാപന നടത്തിയതിന് പിന്നാലെയാണ് ഇറാഖിലെ യു.എസ് എംബസിയെ ലക്ഷ്യമിട്ട് ആക്രമണം.
സമീപകാലത്ത് ഇറാഖിലെ യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു.
ഫെബ്രുവരിയിലും സമാനമായ രീതിയിൽ അമേരിക്കൻ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. എന്നാൽ റോക്കറ്റുകൾ ലക്ഷ്യം മാറി പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുദ്ധ ദൗത്യവുമായി ബന്ധപ്പെട്ട കരാർ അമേരിക്കയും, ഇറാഖും ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |