നിറഞ്ഞ മനസോടെ കുലത്തൊഴിലുമായി ഇന്നും...
ചാലക്കുടി: പനയോലകൾ തെറുത്ത് കുടയാക്കുമ്പോൾ പൊന്നന്റെ മനസിൽ ഇപ്പോഴും മിന്നി മറയുന്നുണ്ട്, സ്വന്തം കുലത്തൊഴിലിന് ഒരു കാലത്തുണ്ടായിരുന്ന രാജകീയ പ്രൗഢി. കാഞ്ഞിരപ്പിള്ളി കോവിലകത്തിനടുത്ത് പാത്തും പതുങ്ങിയും നിന്ന് കുടകൾ വിറ്റതും കിട്ടിയ നാണയ തുട്ടുകൾ മടിയിൽ തിരുകി നടന്നതുമെല്ലാം ഓർത്തെടുക്കാൻ ഈ എൺപതുകാരന് ഒരു നിമിഷം മതി.
കൊച്ചി മഹാരാജാവിന്റെ വേനൽക്കാല വസതിയിൽ എത്രയോ തവണ പരിയാരം കടുങ്ങാട് കടമ്പോട്ടിൽ രാമന്റെ മകൻ പൊന്നൻ കാൽക്കുടകൾ വിറ്റിരിക്കുന്നു. കുടകളും ചുമന്ന് നടക്കുന്ന കൊച്ചു പൊന്നന്റെ വിളിച്ചു കൂവൽ കേട്ടായിരിക്കും രാജാവിന്റെ കൽപ്പന. ഓടിയെത്തുന്ന പരിചാരകർ കുടയും വാങ്ങി എട്ടണയും നൽകും. തീണ്ടിക്കൂടായ്മയുടെ കാലത്ത് അധിക നേരം കോവിലകം പരിസരത്ത് നിന്നാൽ പിന്നെ ശിക്ഷയാകും ഫലം.
ഇന്ന് മുത്തച്ഛനായ പൊന്നൻ അക്കാലം ഓർത്തെടുത്തു. പിതാവ് നിർബന്ധമായി പഠിപ്പിച്ച കുലത്തൊഴിലിന് അഞ്ച് പതിറ്റാണ്ട് മുമ്പ് വരെ ഇടങ്ങഴി നെല്ലും ചിലപ്പോൾ പാളയിൽ കഞ്ഞിയുമായിരുന്നു കൂലി. കാലം മാറുമ്പോൾ കുടകൾക്ക് വിലയുമേറി. ഇപ്പോൾ ഓണക്കാലത്തും കാഴ്ചകൾ ഒരുക്കാനുമാണ് ഓലക്കുടയും തൊപ്പിക്കുടയും തേടി ആളുകളെത്തുന്നത്. കൊടുങ്ങല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ ഇപ്പോഴും പൊന്നൻ ഇരു കുടകളും നെയ്‌തെത്തിക്കുന്നുണ്ട്.
ഒരു കാലത്ത് പള്ളിക്കൂടം വാദ്ധ്യാർമാർക്ക് കാൽക്കുടയും കർഷകർക്ക് തൊപ്പിക്കുടയും നിർമ്മിച്ചു നൽകിയിരുന്നു. കടുങ്ങാടുള്ള കൊച്ചു വീട്ടിൽ മുഷിഞ്ഞിരുന്ന് പൊന്നൻ അപ്പൂപ്പൻ ഇന്നും ഇവ നെയ്യുന്നു. ആവശ്യമുള്ള കുടപ്പനയുടെ ഓല കിട്ടണമെങ്കിൽ ഇന്ന് നാടുനീളെ ചുറ്റണം. ഈറ്റയ്ക്ക് പകരം മുള ഉപയോഗിക്കുന്നു. കുടയുടെ കീഴ്ഭാഗത്തെ അലക് കെട്ടലും കാൽ പിടിപ്പിക്കലുമെല്ലാം ശ്രമകരമാണെങ്കിലും പൊന്നന്റെ കൈവഴക്കത്തിൽ ഇതെല്ലാം അനായാസം തീരും. എങ്കിലും ഒരെണ്ണം പൂർത്തിയാകാൻ ഒരു ദിവസം വേണം. നാടു നീങ്ങുന്ന ഈ പരമ്പരാഗത തൊഴിലിനെ നിറഞ്ഞ മനസോടെ, പിന്തുടരുകയാണ് മക്കളും പേരട്ടിക്കുട്ടികളും എല്ലാമായി കഴിയുന്ന പൊന്നൻ അപ്പൂപ്പൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |