കാസർകോട്: വ്യത്യസ്ത സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ 13 പേർ കബളിപ്പിച്ച കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം ഊർജിതം. ഡിവൈ. എസ് .പി എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈർ നേരത്തെ അറസ്റ്റിലായിരുന്നു. ബേക്കൽ പൊലീസ് സുഹൈറിനെ കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ജുവലറിയിലെത്തിച്ച് തെളിവെടുത്തിരുന്നു.
പ്രതികൾ ബാങ്കിൽ പണയപ്പെടുത്തിയ 8656 ഗ്രാം മുക്കുപണ്ടവും മറ്റു രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നതായി ബാങ്ക് മാനേജർ റിജുവാണ് പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സുഹൈർ മൂന്ന് തവണയും തുടർന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അക്കൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മേൽപറമ്പ്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹസൻ, റുശൈദ്, അബ്ദുർ റഹീം, എം അനീസ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജംശീദ്, മുഹമ്മദ് ശഹമത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാശിം, ഹാരിസുല്ല എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. മുഖ്യപ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |