കോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷന് സമീപം സിമന്റ് യാർഡിലേക്കുള്ള പാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ ഇതിനടുത്തായി കഴിഞ്ഞ ദിവസം വിവാഹം നടന്ന വീട്ടിൽ പൊട്ടിച്ച പടക്കങ്ങളിലെ അവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച വെടിമരുന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ ഈ വീട്ടിലെ യുവാവ് അറസ്റ്റിലായി.
കല്ലായി സുബൈദ മൻസിലിൽ അബ്ദുൾ അസീസിനെയാണ് ( 34) പൊലീസ് അറസ്റ്റ് ചെയ്തത്. അട്ടിമറി ശ്രമമുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാവൂവെന്ന് സിറ്റി പൊലീസ് ചീഫ് എ.വി ജോർജ് പറഞ്ഞു.
ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ഷണ്ടിംഗ് നടത്തുന്നതിനിടയിൽ റെയിൽവേ ജീവനക്കാരൻ പി.വി മധുസൂദനനാണ് ഐസ്ക്രീമിന്റെ ഒഴിഞ്ഞ പ്ളാസ്റ്റിക് ബാളിനകത്ത് സ്‌ഫോടകവസ്തു കണ്ടത്. പന്നിയങ്കര സ്റ്റേഷൻ ഇൻസ്പെക്ടർ അനിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെ പരിശോധിക്കുന്നതിനിടെ, വീട്ടുവളപ്പിൽ നിന്നു പടക്കങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോൾ അബ്ദുൾ അസീസാണ് ഐസ്‌ക്രീം ബാൾ പാളത്തിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമായി. സംഭവം ട്രെയിൻ സർവിസിനെ ബാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |