തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷവും മന്ത്രി സ്ഥാനത്ത് തുടരുന്ന വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരം യു.ഡി.എഫ് ഏറ്റെടുക്കും. സഭയിൽ അടുത്തയാഴ്ച കൈക്കൊള്ളേണ്ട നിലപാട് യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. സുപ്രീംകോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ അവഹേളിക്കാൻ ഒരു പൗരനും അവകാശമില്ല.
.നിയമസഭയ്ക്കകത്തെ പ്രശ്നങ്ങൾ അവിടെത്തന്നെ തീർക്കുന്നതാണ് കീഴ്വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. 1970ൽ നിയമസഭയിൽ സ്പീക്കർ ദാമോദരൻ പോറ്റിയെ ഇടത് എം.എൽ.എമാർ ആക്രമിച്ചപ്പോൾ തടയാനെത്തിയ സി.ഐക്കും മർദ്ദനമേറ്റു. സി.ഐയെ ആക്രമിച്ച 5 എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തു. എം.എൽ.എമാർക്കെതിരെ കേസ് കൊടുക്കാൻ സി.ഐക്ക് സ്പീക്കർ അനുമതി നൽകി. പഞ്ചാബ് നിയമസഭയിൽ മൈക്ക് തല്ലിപ്പൊട്ടിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു. സർക്കാർ വാദിയായ ക്രിമിനൽക്കേസിലാണ് പൊതുഖജനാവിലെ പണം മുടക്കി പ്രതിക്ക് സർക്കാർതന്നെ സംരക്ഷണമൊരുക്കുന്നത്. കേസ് വിചാരണയ്ക്കെടുക്കുമ്പോൾ മന്ത്രിക്കെതിരെ ഹാജരാകേണ്ടത് സർക്കാർ അഭിഭാഷകനാണ്. നിയമസഭയിൽ മുണ്ടും മടക്കിക്കുത്തി ഡെസ്‌കിൽ കയറി പൊതുമുതൽ നശിപ്പിക്കുന്ന ആളാണോ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി?
രാജൻ കേസിലെ കോടതി പരാമർശത്തെത്തുടർന്നാണ് കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കഴിഞ്ഞ ഇടത് മന്ത്രിസഭയിലുണ്ടായിരുന്ന കെ.ടി. ജലീൽ, തോമസ് ചാണ്ടി എന്നിവരുടെ രാജിയും കോടതി പരാമർശത്തിന്റെ പേരിലാണ്. എഫ്.ഐ.ആറിൽ പേര് വന്നതിനാണ് കെ.എം. മാണി രാജി വയ്ക്കണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. കോടതി പരാമർശത്തെക്കാൾ ഗുരുതരമാണ് മന്ത്രി വിചാരണ നേരിടണമെന്ന ഉത്തരവ്-സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |