ശ്രീകാര്യം: ഒരുവശം തളർന്ന് വർഷങ്ങളായി കിടപ്പിലായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്രീകാര്യം പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തിൽ പ്രസന്നയാണ് (75) മരിച്ചത്. ഭർത്താവ് സുകുമാരനെ (80) ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് ശേഷം ഇയാൾ കൈ തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇതിന് ഒരു മണിക്കൂർ മുമ്പ് ഇവർക്കൊപ്പം താമസിക്കുന്ന മകൻ സുനിൽ ഭക്ഷണംവാങ്ങാൻ പുറത്തുപോയിരുന്നു. അമ്മയോട് സംസാരിച്ചശേഷമാണ് സുനിൽ പുറത്ത് പോയത്. ഇതിനിടെ ആറ്റിങ്ങലിൽ താമസിക്കുന്ന മകൾ കവിത അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടത്. ആ സമയം സുകുമാരൻ വീട്ടിലുണ്ടായിരുന്നു. മകൻ പുറത്തുപോയ ഉടനെയാണ് ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സുകുമാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. രോഗിയായ ഭാര്യയുടെ ദുരിതംകണ്ട് സഹിക്കാൻ കഴിയാതെയാണ് കൊലനടത്തിയതെന്ന് സുകുമാരൻ പൊലീസിന് മൊഴി നൽകി. പ്രസന്നയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി ഗൾഫിലായിരുന്ന സുകുമാരൻ നാട്ടിലെത്തിയ ശേഷം പാങ്ങപ്പാറയിൽ കട നടത്തി വരികയായിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |