കൊച്ചി: ഡോളർ കടത്തുകേസിലും അറസ്റ്റിലായ നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർക്കെതിരെ കോഫെപോസ നിയമപ്രകാരം കുറ്റം ചുമത്താൻ കസ്റ്റംസ് നടപടി ആരംഭിച്ചു. കോഫെപോസ ചുമത്തിയാൽ സന്ദീപ് നായരെ ഒരു വർഷം കൂടി കരുതൽ തടങ്കലിൽ വയ്ക്കാൻ കഴിയും.
റിമാൻഡിൽ കഴിയുന്ന പൂജപ്പുര ജയിലിലെത്തിയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മുൻ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി, സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, എം. ശിവശങ്കർ, യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പൻ എന്നിവരാണ് കേസിലെ പ്രതികൾ.
ലൈഫ് മിഷൻ പദ്ധതിയിലെ കരാർ ക്രമക്കേടുകൾക്ക് കൈക്കൂലിയായി ലഭിച്ച പണം ഡോളറാക്കി ഈജിപ്തിലേയ്ക്ക് കടത്തിയെന്നാണ് കേസ്. 2019 ആഗസ്റ്റ് ഏഴിനാണ് ഹാൻഡ് ബാഗുകളിലാക്കി ഡോളർ കടത്തിയത്. സ്വർണക്കടത്തിലുൾപ്പെടെ പങ്കുള്ള സന്ദീപ് നായർ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും കോഫെപോസ ചുമത്തുന്നതിലൂടെ കസ്റ്റംസിനുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |