SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 AM IST

മിൽമയുടെ മുഖച്ഛായ മാറും; സൂപ്പ‌ർ ബ്രാൻഡാകും

milma

പാലക്കാട്: മിൽമയിൽ 38 വർഷത്തിന് ശേഷം ഇടതുപക്ഷം അധികാരം നേടിയിരിക്കുന്നു. മിൽമയുടെ മുഖച്‌ഛായ തന്നെ മാറ്റാനുള്ള പദ്ധതികളാണ് പുതിയ ചെയർമാൻ കെ.എസ്. മണിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. 32 വർഷമായി പാലക്കാട് എലപ്പുള്ളി എണ്ണപ്പാടം ക്ഷീരസഹകരണ സംഘം പ്രസിഡന്റും 2020 മുതൽ മിൽമ മലബാർ യൂണിയൻ പ്രസിഡന്റുമാണ് മണി. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം കൂടിയായ അദ്ദേഹം 'കേരളകൗമുദി"യോട് സംസാരിക്കുന്നു.


മിൽമയുടെ തലപ്പത്തെത്തുമ്പോൾ പ്രതീക്ഷയും ചെയ്യാനുള്ളതും എന്താണ്?

ക്ഷീരകർഷകന്റെ ക്ഷേമവും ഉപഭോക്തൃ സംതൃപ്‌തിയും സംരക്ഷിക്കുകയാണ് പ്രഥമലക്ഷ്യം. പാലിൽ സ്വയംപര്യാപ്തത നേടുകയെന്ന ഇടതുസർക്കാരിന്റെ ലക്ഷ്യത്തിനൊത്ത് പ്രവർത്തിക്കും. മിൽമയുടെ ഗുണനിലവാരവും വിലയും സംബന്ധിച്ച് ആർക്കും പരാതിയില്ല.

എന്നാൽ, മിൽമയുടെ ഉത്പന്നം വാങ്ങാൻ കിലോമീറ്ററുകൾ നടക്കണമെന്ന അവസ്ഥയുണ്ട്. ഇതിനു പരിഹാരമായി ഉപഭോക്താവിന്റെ വീട്ടുപടിക്കലോ ഏറ്റവും അടുത്തകടയിലോ ഉത്പന്നം ലഭ്യമാക്കാൻ മാർക്കറ്റിംഗ് മെച്ചപ്പെടുത്തും. കൂടുതൽ മിൽമ ഷോപ്പികൾ തുറക്കും.


പാൽവില കൂട്ടാതെ കർഷകന്റെ ആദായം എങ്ങനെ കൂട്ടും?

ഉത്പാദനച്ചെലവ് കുറയ്ക്കുമ്പോൾ തന്നെ കർഷകന് ന്യായമായ മിച്ചം ലഭിക്കും. കാലിത്തീറ്റ സബ്‌സിഡി മികച്ചനിലയിൽ തുടരും. കാലിത്തീറ്റയ്ക്ക് പകരം പുല്ല്, ചോളം, സൈലേജ് തുടങ്ങിയ വിലകുറഞ്ഞതും ഉത്പാദനക്ഷമത കൂടിയതുമായ മറ്റ് തീറ്റകൾ ലഭ്യമാക്കിയും ഉത്പാദനച്ചെലവ് കുറയ്ക്കാം.


ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ?

ഗുണമേന്മയുള്ള പാൽ ലഭ്യമാക്കാൻ കർഷകരെ പ്രാപ്‌തരാക്കണം. ഈ വർഷത്തെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് വർഷമായി മിൽമയും ക്ഷീരവികസന വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർക്ക് നല്ലയിനം പശുക്കളെ ലഭ്യമാക്കണമെന്ന് ക്ഷീരവികസന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്‌പാദന ബോണസ് പരിധി പരിഷ്‌കരിച്ച് കർഷകർക്ക് കൂടുതൽ സഹായം ലഭ്യമാക്കാനും ശ്രമിക്കും. കർഷകരിൽ നിന്നുള്ള പാൽ മുഴുവൻ സംഭരിക്കാനുള്ള നടപടിയുമുണ്ടാകും.

കൊവിഡ് കാലം പ്രതിസന്ധിയാകുന്നില്ലേ?

മിച്ചം പാലുള്ള യൂണിയനാണ് മലബാർ, അതിനാലാണ് മലപ്പുറത്ത് പാൽപ്പൊടി പ്ലാന്റ് സ്ഥാപിക്കുന്നത്. തിരുവനന്തപുരവും എറണാകുളവും മിച്ചം പാൽ വരുന്ന യൂണിറ്റുകളല്ല. കഴിഞ്ഞകാലത്തൊക്കെ എട്ടുലക്ഷം ലിറ്റർ വരെ മലബാറിൽ മിച്ചം വന്നിരുന്നു. അതിനാൽ തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പാൽപ്പൊടി ഫാക്ടറികളെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡിൽ അവിടെയുള്ള പാൽ സ്വീകരിച്ച് പൊടിയാക്കിയ ശേഷമേ പുറത്ത് നിന്ന് എടുക്കാവൂ എന്ന് സർക്കാരുകൾ നിർദേശിച്ചു. അതായിരുന്നു പ്രതിസന്ധി. അങ്ങനെയാണ് അഞ്ചുദിവസം പാലെടുക്കുന്നതിന് ചെറിയ നിയന്ത്രണം മിൽമ ഏർപ്പെടുത്തിയത്. പാൽപ്പൊടിയാക്കുമ്പോൾ ലിറ്ററിന് 17-18 രൂപ നഷ്ടമാണ്. അതുസഹിച്ചും പാൽപ്പൊടിയാക്കുന്നത് കർഷകനെ സഹായിക്കാനാണ്.

ഭക്ഷ്യോത്പന്ന മേഖലയിലെ പദ്ധതികൾ?

പാലിലും പാലുത്പന്നങ്ങളിലും മാത്രം ഒതുങ്ങാതെ, അനുബന്ധ ഉത്പന്നങ്ങൾ കൂടി വിപണനം ചെയ്യാനാണ് ലക്ഷ്യം. ഈ രംഗത്ത് മിൽമയെ സൂപ്പർ ബ്രാൻഡാക്കും. നൂതന മൂല്യവർദ്ധിത ഉത്പന്നങ്ങൾ പുറത്തിറക്കും. ഓണത്തിന് ചില ഉത്പന്നങ്ങൾ വിപണിയിലിറക്കാനുള്ള ആലോചനയുണ്ട്. മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാവുന്ന കൂടുതൽ ഉത്‌പന്നങ്ങൾ പുറത്തിറക്കും.

മൂർക്കന്നൂരിലെ പാൽപ്പൊടി പ്ലാന്റ് നിർമ്മാണം ഏതുവരെയായി?

യന്ത്രങ്ങൾ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആറുമാസത്തിനകം യന്ത്രങ്ങൾ സ്ഥാപിക്കാം. ഒരു വർഷത്തിനകം പ്ലാന്റും തുറക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MILMA, MILK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.