ചികിത്സാവശ്യത്തിനായി വീട്ടുകാർ പെരുമ്പാവൂരിൽ
40 പവനും മൂന്ന് ലക്ഷം രൂപയും നഷ്ടമായതായി കുടുംബം
കൊട്ടാരക്കര: കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ വാതിൽ തകർത്ത് 40 പവന്റെ സ്വർണവും മൂന്ന് ലക്ഷം രൂപയും കവർന്നു. കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിന് സമീപം പറങ്കാംവീട്ടിൽ ബാബു സ്കറിയയുടെ വീട്ടിലാണ് മോഷണം നടന്നത്.
ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ഇക്കകഴിഞ്ഞ ശനിയാഴ്ച പെരുമ്പാവൂരിലായിരുന്നു. നാലുദിവസമായി വീട് അടച്ചിട്ടിരുന്നതിനാൽ മോഷണം നടന്നത് എന്നാണെന്ന് വ്യക്തമല്ല. പെരുമ്പാവൂരിൽ നിന്ന് കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി കാർ എടുക്കാൻ ഇന്നലെ രാവിലെ വീട്ടിലെത്തിയ ഡ്രൈവർ വീടിന്റെ മുൻഭാഗത്തെ കതകിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടു. ഉടൻ തന്നെ ഗൃഹനാഥന്റെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
കതകുകളും അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടമായത്. പകൽ സമയവും വീടിന് പുറത്തുള്ള ലൈറ്റുകൾ തെളിഞ്ഞുകിടന്നതും പത്രങ്ങൾ എടുക്കാതെ പുറത്തുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടാകാം മോഷ്ടാക്കൾ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
വീട്ടിൽ സി.സി ടി.വി സംവിധാനം ഉണ്ടായിരുന്നില്ല. സമീപ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് നിലവിൽ മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതികളുടേതുമായി ഒത്തുനോക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |