ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) 174 ശതമാനം വർദ്ധനയോടെ 6,109.69 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2020-21ലെ സമാനപാദ ലാഭം 2,226.80 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 90,775.15 കോടി രൂപയിൽ നിന്നുയർന്ന് 1.57 ലക്ഷം കോടി രൂപയായി. ഉത്പാദനച്ചെലവിലെ കുറവും പെട്രോകെമിക്കൽ മേഖലയിൽ നിന്നുള്ള മികച്ച ലാഭനിരക്കുമാണ് കഴിഞ്ഞപാദത്തിൽ നേട്ടമായതെന്ന് കമ്പനി വ്യക്തമാക്കി.
2020 ഏപ്രിൽ-ജൂണിൽ 90,775.15 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം; ചെലവ് 87,791.77 കോടി രൂപ. ഇക്കുറി ഏപ്രിൽ-ജൂണിൽ വരുമാനം 1.57 ലക്ഷം കോടി രൂപയും ചെലവ് 1.49 ലക്ഷം കോടി രൂപയുമാണ്. കമ്പനിയുടെ ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജി.ആർ.എം അഥവാ ഓരോ ബാരൽ ക്രൂഡോയിലും സംസ്‌കരിക്കുമ്പോൾ ലഭിക്കുന്ന ലാഭം) നെഗറ്റീവ് 1.98 ഡോളറിൽ നിന്നുയർന്ന് 6.58 ഡോളറിലെത്തിയത് ലാഭക്കുതിപ്പിന് വഴിയൊരുക്കിയെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ സന്തോഷ് വൈദ്യ പറഞ്ഞു.
പെട്രോൾ ഡിമാൻഡ് കൊവിഡിന് മുമ്പത്തേക്കാൾ 3-5 ശതമാനം അധികമാണിപ്പോൾ. ഡീസൽ ഡിമാൻഡ് കൊവിഡിന് മുമ്പത്തേതിന്റെ 88-90 ശതമാനം മാത്രമാണ്. ദീപാവലിയോടെ ഇത് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്തും. വർഷ്യാന്ത്യത്തോടെ മാത്രമേ വ്യോമ ഇന്ധന ഡിമാൻഡ് പഴയ സ്ഥിതിയിലെത്തൂ എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |