SignIn
Kerala Kaumudi Online
Friday, 19 April 2024 11.04 AM IST

പ്രതിപക്ഷ ഐക്യം: മാരത്തോൺ ചർച്ചകൾക്ക് ശേഷം മമത മടങ്ങി

mamata-banerjee

ന്യൂഡൽഹി: അടുത്ത ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വിശാല പ്രതിപക്ഷ മുന്നണി ലക്ഷ്യമിട്ടുള്ള ഒരാഴ്ചത്തെ മാരത്തോൺ ചർച്ചകൾക്ക് ശേഷം തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനത്തിന് ശേഷം തുടർച്ച ചർച്ചകളുണ്ടാകുമെന്നും രണ്ടുമാസം കൂടുമ്പോൾ ഡൽഹിയിൽ വരുമെന്നും മമത പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, കമൽനാഥ്, മനു അഭിഷേക് സിംഗ്‌വി, എൻ.സി.പി നേതാവ് ശരത് പവാർ, രോഗബാധിതനായി കഴിയുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, ഡി.എം.കെ നേതാവ് കനിമൊഴി, പൊതുപ്രവർത്തകരും സിനിമാമേഖലയിലെ ദമ്പതികളുമായ ജാവേദ് അക്തർ, ശബാനാ ആസ്മി തുടങ്ങിയവരുമായും മമത ചർച്ച നടത്തി. പ്രതിപക്ഷ നേതാക്കളെല്ലാം ഡൽഹിയിലുണ്ടെന്ന് ഉറപ്പുവരുത്താൻ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്താണ് മമത ഡൽഹിയിലെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി അടിയറവ് പറയിപ്പിച്ച ആത്മവിശ്വാസത്തിലാണ് ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമം മമത തുടങ്ങിയത്. ഡൽഹി സന്ദർശനത്തിന് തൊട്ടുമുമ്പാണ് എം.പിയല്ലാത്ത മമത തൃണമൂലിന്റെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ തലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനും മമത തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്. എന്നാൽ പ്രതിപക്ഷത്തെ നയിക്കുമോ എന്ന ചോദ്യത്തിന് താൻ രാഷ്‌‌ട്രീയ പ്രവാചകയല്ലെന്നും അത്തരം കാര്യങ്ങൾ പിന്നീട് സംഭവിക്കേണ്ടതാണെന്നും മമത പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് തോൽവികളിലൂടെ നിറം മങ്ങിയെങ്കിലും പ്രതിപക്ഷ നേതൃത്വം മമതയുടെ തൃണമൂലിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാകുമോ എന്ന് വ്യക്തമല്ല. പശ്ചിമ ബംഗാളിൽ മാത്രം ശക്തിതെളിയിച്ച തൃണമൂലിനെക്കാൾ ദേശീയതലത്തിൽ പ്രാതിനിധ്യം തങ്ങൾക്ക് തന്നെയാണെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. എന്നാൽ ആന്ധ്രയിലെ ജഗൻറെഡ്ഡി, ഒഡിഷയിൽ നവീൻ പട്നായിക്ക് എന്നിവർക്ക് കോൺഗ്രസിനെ പഥ്യമില്ല. മമത പറഞ്ഞാൽ അവർ കേട്ടെന്നും വരും.

അതേസമയം പാർലമെന്റിൽ പെഗസസ്, കർഷക നിയമ വിഷയങ്ങൾ ഉയർത്തിയുള്ള പ്രതിഷേധത്തിന്റെ മുൻനിരയിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമുണ്ട്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിറുത്താൻ ശ്രമിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. മമതയും സോണിയയും നടത്തിയ കൂടിക്കാഴ്ചയിൽ രാഹുലും പങ്കെടുത്തിരുന്നു.

പ്രതിപക്ഷത്തെ മറ്റൊരു അതികായനായ എൻ.സി.പി നേതാവ് ശരത് പവാറിനെയും മമതയ്ക്ക് വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. മമതയ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രശാന്ത് കിഷോർ കുറച്ചു നാൾ മുമ്പ് പവാറുമായി ചർച്ച നടത്തിയിരുന്നു. സി.പി.എമ്മും ഇടതു കക്ഷികളും പശ്ചിമബംഗാളിലെ ബദ്ധവൈരികളായ തൃണമൂൽ കോൺഗ്രസ് മുൻകൈെയെടുക്കുന്ന ചർച്ചകളിൽ സജീവമാകുമോ എന്നതാണ് മറ്റൊരു വെല്ലുവിളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATA BANERJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.