പാലിയേക്കര: തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ പാലിയേക്കര ബിവറേജസ് ഔട്ട്‌ലെറ്റ് അടപ്പിച്ചു. നെന്മണിക്കര പഞ്ചായത്ത് അധികൃതരും സെക്ടറൽ മജിസ്‌ട്രേറ്റും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഔട്ട് ലെറ്റ് താത്കാലികമായി പൂട്ടിയത്. വ്യാഴാഴ്ച്ച മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ വലിയ ആൾക്കൂട്ടമായത് സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വലിയതോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. സർവീസ് റോഡിലുൾപ്പടെ ഗതാഗതക്കുരുക്കിനും ആൾക്കൂട്ടം വഴിവച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന വിമർശനവും ഉയർന്നു. ഇന്നലെ പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാനെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സമീപ പഞ്ചായത്തുകളായ വരന്തരപ്പിള്ളി, മറ്റത്തൂർ, മുരിയാട് എന്നിവിടങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ആയതോടെ ബാറുകളും ചാലക്കുടി, കുട്ടനല്ലൂർ, കോടാലി എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കാത്തതുമാണ് പാലിയേക്കര ബിവറേജ് ഔട്ട് ലെറ്റിൽ തിരക്ക് വർദ്ധിക്കാനിടയാക്കിയത്. പറപ്പൂക്കര പഞ്ചായത്തിലെ കോന്തിപുലത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |