ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾ ആകാശത്തോളമുയർത്തി വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ പി.വി സിന്ധു സെമി ഫൈനലിലെത്തി. തന്നെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള അകേൻ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവിൽ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. 21-13, 22-20നാണ് ജാപ്പനീസ് താാരമായ യമാഗുച്ചിയുടെ വെല്ലുവിളി സിന്ധു മറികടന്നത്. മത്സരം 56 മിനിട്ട് നീണ്ടു.
രണ്ട് ഒളിമ്പിക്സുകളിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് റിയോയിലെ വെള്ളിമെഡൽ ജേതാവു കൂടിയായ സിന്ധു.
തന്നെക്കാൾ ഉയരം കുറഞ്ഞ താരമായ യമാഗുച്ചിയെ കോർട്ടിന്റെ എല്ലാമേഖലയിലേക്കും സിന്ധു ഓടിച്ചു. ഒന്നിലേറെ തവണ യമാഗുച്ചി ബാലൻസ് തെറ്റി വീഴുകയും ചെയ്തു. ഉയരക്കാരിയായ സിന്ധുവിനെതിരെ ബാക്ക് കോർട്ടിലേക്കാണ് യമാഗുച്ചി കൂടുതലായും ഷോട്ടുകൾ പായിച്ചത്. എന്നാൽ ഈ ഷോട്ടുകൾ പലതവണ ഔട്ടാവുകയും ചെയ്തു.
ആദ്യ ഗെയിമിൽ ആദ്യ പോയിന്റ് നേടിയത് യമാഗുച്ചിയാണ്. എന്നാൽ പതുക്കെ സിന്ധു കളിയുടെ കടിഞ്ഞാൺ കൈയിൽ എടുത്തു. 6-5നൊക്കെ ലീഡെടുത്ത യമാഗുച്ചിക്കെതിരെ 10-7ന് പിന്നീട് സിന്ധു മുന്നിലെത്തി. തുടർന്ന് വലിയ പ്രശ്നങ്ങളില്ലാതെ 21-13ന് സിന്ധു ആ ഗെയിം സ്വന്തമാക്കി.
എന്നാൽ രണ്ടാം ഗെയിമിൽ കളിമാറി.യമാഗുച്ചി കൂടുതൽ അപകടകാരിയായി. തുടക്കത്തിൽ സിന്ധു തന്നെയായിരുന്നു മുന്നിൽ 14-8നൊക്കെ ഒരു ഘട്ടത്തിൽ സിന്ധു ലീഡ് ചെയ്തു. കുതിച്ചെത്തിയ യമാഗുച്ചി 15-15ന് ഒപ്പമെത്തി. 54 ഷോട്ടുകൾ നീണ്ട റാലിയുണ്ടായിരുന്നു. 16-15ന് യമാഗുച്ചി ലീഡ് നേടി. പിന്നീട് 20-18ന് ലീഡ് നേടി ഗെയിം പോയിന്റിന്റെ പടിവാതിലിൽ എത്തി
യമാഗുച്ചി. എന്നാൽ പിന്നിൽ നിന്ന് പൊരുതിക്കയറിയ സിന്ധു 22-20ന് മാച്ച് പോയിന്റും ഗെയിം പോയിന്റും സ്വന്തമാക്കുകയായിരുന്നു.
സെമി കടുപ്പം
,സെമി ജയിച്ചാൽ സിന്ധുവിന് മെഡൽ ഉറപ്പിക്കാം. തോറ്റാൽ വെങ്കല മെഡലിനായുള്ള മത്സരം കളിക്കണം.
ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ് പേയുടെ തായ് സൂ യിംഗാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.
5-13ആണ് തായ്‌ക്കെതിരെ സിന്ധുവിന്റെ വിജയ റെക്കാഡ്. അവാസനം കളിച്ച മൂന്ന് മത്സരങ്ങളിലും തായ് സൂ യിംഗിനോട് സിന്ധു തോറ്രിരുന്നു. ഇത് വരെ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് സിന്ധു സെമിയിൽ എത്തിയിരിക്കുന്നത്.
ഇന്ന് 3.20 മുതലാണ് സെമി ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |