ശ്രീകാര്യം: മാനവീയം വീഥിയുടെ മാതൃകയിൽ ടെക്നോപാർക്കിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിന് സമീപത്തായി സജ്ജമാക്കുന്ന അക്ഷരവീഥിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. മൂന്നുവർഷം മുമ്പ് അഞ്ചുകോടി രൂപ വകയിരുത്തി നിർമ്മാണം തുടങ്ങിയ പദ്ധതിയിലെ കാര്യവട്ടം - അരശുംമൂട് റോഡിന്റെ നവീകരണം നേരത്തെ പൂർത്തിയായിരുന്നു.
റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി ഓടയും തറയോടുകൾ പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികളും ഏറക്കുറെ പൂർത്തിയായി. ടെക്നോപാർക്കിന്റെ കിഴക്കേ കവാടം മുതൽ കാമ്പസിന്റെ സമീപം വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് സാംസ്കാരിക ഇടനാഴിയാക്കി മാറ്റുന്നത്. നേരത്തെ തീരേണ്ട പണികൾ കൊവിഡ് കാരണമാണ് വൈകിയത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
തൃപ്പാദപുരം ക്ഷേത്രത്തിന് മുന്നിലൂടെ അരശുംമൂട് ജംഗ്ഷൻ വരെ 2.8 കിലോമീറ്റർ നീളത്തിൽ നിലവിലെ റോഡ് ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ നവീകരിച്ചിരുന്നു. ലേഡീസ് ഹോസ്റ്റൽ മുതലുള്ള ഭാഗത്ത് കാമ്പസിന്റെ സുരക്ഷ മുൻനിറുത്തി ഉയരമുള്ള കോൺക്രീറ്റ് ഭിത്തികളും ഇവിടെ നിർമ്മിച്ചു.
ഇനി തീരാനുള്ളത്
ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും സഹകരണത്തോടെ ചുമർ ചിത്രങ്ങൾ ഉൾപ്പെടുന്ന ആർട്ട് ഗാലറികൾ, അമ്പലത്തിൻകരയിൽ പ്രവേശനകവാടവും വീഥിയുടെ ഇരുവശത്തും തണൽമരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക, എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയവ
റോഡിന്റെ ആകെ നീളം - 2.8 കിലോ മീറ്റർ
സാംസ്കാരിക ഇടനാഴി - 1 കിലോ മീറ്റർ
പദ്ധതിത്തുക - 5 കോടി
കൊവിഡിനെ തുടർന്ന് ജീവനക്കാരെ കിട്ടാതെവന്നതാണ് അക്ഷരവീഥിയുടെ നിർമ്മാണം
നീണ്ടുപോകാൻ കാരണം. ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
ശ്യാമ മോഹൻ (ഓവർസിയർ,കഴക്കൂട്ടംപൊതുമരാമത്ത് റോഡ് വിഭാഗം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |