തിരുവനന്തപുരം: ജയിൽ മേധാവി ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഇന്നലെ പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ സേന അദ്ദേഹത്തിന് വിടവാങ്ങൽ പരേഡ് നൽകി.
ഇന്നു സമ്പൂർണ ലോക്ഡൗണായതിനാലാണ് ഇന്നലെ വിടവാങ്ങൽ പരേഡ് നടത്തിയത്. ഭാര്യ ദുർഗ്ഗേശ്വരി സിംഗിനൊപ്പമാണ് സിംഗ് ചടങ്ങിനെത്തിയത്. വിരമിച്ച ശേഷവും തിരുവനന്തപുരത്ത് താമസം തുടരുമെന്നും ജയിൽ നവീകരണത്തിനായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പുസ്തകമെഴുതുമെന്നും രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ് പറഞ്ഞു. എക്‌സൈസ് കമ്മിഷണറായിരിക്കേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് "വൈകും മുമ്പേ" എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സിംഗ് പുനലൂർ എഎസ്പിയായാണ് സർവീസ് തുടങ്ങിയത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മിഷണറായിരിക്കേ നടത്തിയ ഗുണ്ടാവേട്ട ശ്രദ്ധേയമായി. ഗതാഗത കമ്മിഷണറായിക്കേ സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബന്ധമാക്കി റോഡപകടത്തിലെ മരണനിരക്ക് കുറച്ചു. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറായിരിക്കേ വൻകിട സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ 700 കോടിയുടെ വൈദ്യുതി മോഷണം കണ്ടെത്തി. റെയ്ഡിലൂടെ 38 ലക്ഷം വ്യാജ സിഡിയും, എക്സൈസ് കമ്മിഷണറായിരിക്കെ 3000 കോടിയുടെ മയക്കുമരുന്നും പിടിച്ചു. എല്ലാ ജില്ലകളിലും ലഹരി വിരുദ്ധകേന്ദ്രങ്ങൾ തുറന്നു. ജയിലുകളിൽ ബ്യൂട്ടിപാർലറും വർക്ക്ഷോപ്പും പെട്രോൾ പമ്പും സ്റ്റുഡിയോയും തുറന്ന് തടവുകാർക്ക് പുനരധിവാസമൊരുക്കി. അതിർത്തി ചെക്ക് പോസ്റ്റുകളിലെ കൈക്കൂലി കൈയോടെ പിടിക്കാൻ ലുങ്കിയുമുടുത്ത് ലോറികളിൽ ക്ലീനറായി വേഷം മാറിയെത്തി . സി.ബി.ഐയിലും എസ്.പി.ജിയിലും പ്രവർത്തിച്ചിട്ടുണ്ട്.
തിരുമലയിലെ വീട്ടിലേക്കാണ് താമസം മാറുക. മകൻ ഛത്രസാൽ സിംഗ് കാനഡയിൽ ആനിമേഷൻ വിദഗ്ദ്ധനാണ്. മകൾ യശോധരാ സിംഗിന്റെ വിവാഹം അടുത്തിടെയായിരുന്നു. സ്കൂൾ കൗൺസിലറായ യശോധര കരസേനയിൽ മേജറായ ഭർത്താവിനൊപ്പം ഉദയ്പൂരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |