ന്യൂഡൽഹി: ഒളിമ്പിക്സ് അമ്പെയ്ത്ത് മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്റെ ടീം അംഗമായി ഭർത്താവ് അതാനു ദാസിനെ ഒഴിവാക്കി പ്രവീൺ യാദവിനെ മത്സരിപ്പിച്ചതാണ് ഇന്ത്യക്ക് മെഡൽ നഷ്ടപ്പെടാൻ കാരണമെന്ന് ഇന്ത്യൻ താരം ദീപികാ കുമാരി. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ അതാനു ദാസിനെക്കാളും പോയിന്റ് നേടിയത് പ്രവീൺ യാദവായിരുന്നു. ഇതിനാലാണ് ഫെഡറേഷൻ മിക്സഡ് ഡബിൾസ് ഇന്ത്യയുടെ സ്ഥിരം ജോഡികളായ ദീപികാ കുമാരി - അതാനു ദാസ് സഖ്യത്തിനു പകരം ദീപികയേയും പ്രവീൺ യാദവിനേയും പരീക്ഷിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല, എന്നാൽ അന്ന് അതാനുവിനോടൊപ്പം തന്നെ മത്സരിക്കുമെന്ന ഉറച്ച തീരുമാനം എടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യക്ക് ഇന്ന് അമ്പെയ്ത്തിൽ ഒരു മെഡൽ ലഭിക്കുമായിരുന്നെന്ന് ദീപികാ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 2021ൽ പാരീസിൽ നടന്ന് ലോക ചാമ്പ്യൻഷിപ്പ് മിക്സഡ് ഡബിൾസ് വിഭാഗത്തിൽ അതാനു - ദീപികാ സഖ്യം സ്വർണം നേടിയിരുന്നു. ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുമ്പ് താരങ്ങളുടെ മുൻകാല പ്രകടനങ്ങൾ കൂടി കണക്കിലെടുക്കണമെന്നും തങ്ങളും മനുഷ്യരാണെന്ന് ദീപികാ പറഞ്ഞു. അതാനുവിന് പകരം പ്രവീൺ വന്നത് മാനസികമായി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇത് തന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും ദീപികാ കൂട്ടിച്ചേർത്തു. പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തിന്റെ പ്രീ ക്വാർട്ടറിൽ നിന്നും ഇന്നലെ അതാനു ദാസ് പുറത്തായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ദീപികാ കുമാരിയും അതാനു ദാസും തമ്മിലുള്ള വിവാഹം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |