കോഴിക്കോട് സാമൂതിരിമാരുടെ പരദേവതയാണ് ശ്രീ വളയനാട് ദേവി. കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി രുരുജിത്ത് സമ്പ്രദായത്തിലുള്ള പൂജാവിധികളാണ് ഇവിടെ. കാശ്മീരി സമ്പ്രദായക്കാരായ മൂസതുമാർ കൗളാചാര രീതിയിലുള്ള ശാക്തേയ പൂജ ചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.
സാമൂതിരിയും വള്ളുവ കോനാതിരിയും തമ്മിലുള്ള പടപ്പുറപ്പാടുകളിൽ സാമൂതിരി എപ്പോഴും പരാജയപ്പെട്ടിരുന്നു. ഉപാസനാ മൂർത്തിയായ തിരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹമാണ് കോനാതിരിയെ വിജയത്തിലേക്ക് എത്തിച്ചിരുന്നത്.ഇത് മനസിലാക്കിയ സാമൂതിരി ദേവിയുടെ അനുഗ്രഹം നേടാനായി തപസ്സനുഷ്ഠിക്കുകയുംദേവിയുടെ അനുഗ്രഹം കിട്ടുകയും ചെയ്തു എന്നാണ് വിശ്വാസം. തപസിന്റെ ഫലമായി അനുഗ്രഹം ചൊരിഞ്ഞ ദേവിയോട് തന്റെ ദേശത്തേയ്ക്ക് വരണമെന്ന് സാമൂതിരി അപേക്ഷിച്ചു.സാമൂതിരിയോടൊപ്പം വരാമെന്നും യാത്രയിൽ എപ്പോഴെങ്കിലും പിന്തിരിഞ്ഞു നോക്കിയാൽ തിരികെ പോകുമെന്നും ദേവി പറഞ്ഞു.കുറെ ദൂരം പിന്നിട്ടപ്പോൾ പിന്നിൽനിന്നും ദേവിയുടെ കാൽ ചിലങ്കയുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കി. ഇതുകണ്ട ദേവി ഇനി സാമൂതിരിയുടെ ദേശത്തേയ്ക്ക് വരില്ലെന്ന് പറഞ്ഞു. എന്നാൽ സാമൂതിരിയുടെ കളങ്കമില്ലാത്ത ഭക്തിയുടെ പ്രതിഫലമായി കയ്യിലുണ്ടായിരുന്ന വള ഊരി എറിഞ്ഞു. വള വീണ സ്ഥലത്ത് തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്ന് സാമൂതിരിയോട് പറഞ്ഞിട്ട് ദേവി അപ്രത്യക്ഷമായി. ദേവി ഊരിയെറിഞ്ഞ വള ഒരാഴ്ചയോളം കാലം കറങ്ങുകയും ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥാനത്ത് വീഴുകയും ചെയ്തു. അങ്ങനെയാണ് തിരുവളയനാട് എന്ന സ്ഥലപ്പേര് വന്നത്. പിന്നീട് വളയനാട് എന്നായി മാറി. വള ഊരി എറിയുന്നതിന് മുമ്പ് ദേവി ഇരുന്ന സ്ഥലം വളയനാട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് സങ്കൽപ്പിക്കുന്നത്. അവിടെ നിർമ്മിച്ച ക്ഷേത്രമാണ് തറക്കൽ ക്ഷേത്രം. ദേവിയുടെ വള ഒരാഴ്ച കറങ്ങിയതിനാൽ 'ആഴ്ചവട്ടം" എന്ന പേരും ലഭിച്ചു.ഇന്ത്യയിൽ തന്നെ വളരെ അപൂർവ്വമായ സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠയാണ് ഇവിടെ.
വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തൊന്നു ദിവസത്തെ കളമെഴുത്തും പാട്ടുമാണ് വളയനാട് ക്ഷേത്രത്തിന്റെ പ്രധാന ആചാരം. മകരമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കൊടിയേറി എട്ടു ദിവസം നീണ്ടു നിൽക്കും ഉത്സവ നാളുകൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ ശാന്ത സുന്ദരമായ സ്ഥലത്താണ് വളയനാട് ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
(ലേഖകൻ ഗണേശോത്സവ ട്രസ്റ്റിന്റെ കാര്യദർശിയാണ്, ഫോൺ: 9447010690)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |