ബീജിംഗ്: ചൈനീസ് പ്രവിശ്യയായ ഗ്വാംഗ്ഡോംഗിൽ സ്ഥിതി ചെയ്യുന്ന ടൈഷാൻ ആണവ നിലയം അധികൃതർ അടച്ചു പൂട്ടി. അറ്റകുറ്റപ്പണികൾക്കായാണ് നിലയം അടച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിലയത്തിലെ റിയാക്ടറിനുള്ളിൽ ആണവ വികിരണ തോത് വർദ്ധിച്ചത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിച്ചിരുന്നു. നിലയത്തിൽ ഉപയോഗിക്കുന്ന 60000 ആണവ ഇന്ധന റോഡുകളിൽ വെറും അഞ്ചെണ്ണം മാത്രമാണ് തകരാറിലായതെന്നായിരുന്നു ചൈനയുടെ ഭാഷ്യം. ഇത് ആകെ ഇന്ധനത്തിന്റെ .01 ശതമാനം പോലും വരില്ലെന്നും സ്ഥിതി ഗുരുതരമല്ലെന്നും ചൈന അറിയിച്ചു. അതേസമയം, ആണവ വികിരണം സംഭവിച്ചിട്ടുണ്ടെന്ന് ചൈന സമ്മതിച്ചു. എന്നാൽ, അതിന്റെ തോത് വളരെ കുറവാണെന്നും അതു നിലയത്തിൽ ഒതുങ്ങി നിൽക്കുന്നതാണെന്നും പരിസ്ഥിതിക്കോ ജനങ്ങൾക്കോ നാശമുണ്ടാക്കുന്നതല്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.
@ വിവരം പുറത്ത് വിട്ടത് ഫ്രാൻസ്
ചൈനയിലെ ആണവ ഏജൻസിയായ സി.ജി.എന്നിന്റെയും ഫ്രാൻസിലെ ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റെയും സംയുക്ത സംരംഭമായ ടൈഷാൻ നിലയം 2018ലാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, അടുത്തിടെ യു.എസ് ഊർജ്ജമന്ത്രാലയത്തിന് എഴുതിയ ഒരു കത്തിൽ ഇലക്ട്രിസിറ്റി ഡി ഫ്രാൻസ് ആണവ ഇന്ധന റോഡുകൾ തകരാറിലായിട്ടുണ്ടെന്നും ആണവ വികിരണം റിയാക്ടറിലുണ്ടെന്നും വിഷയം അറിഞ്ഞിട്ടും ചൈനീസ് സർക്കാർ അത് അവഗണിച്ച് മുന്നോട്ട്പോവുകയാണെന്നും വെളിപ്പെടുത്തിയിരുന്നു.
കത്ത് സി.എൻ.എൻ ഒരാഴ്ച മുൻപ് പുറത്തുവിട്ടതോടെ ലോകമെമ്പാടും പ്രതിഷേധമുയർന്നു. യു.എസ് സർക്കാർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. ചൈനയിലായതു കൊണ്ട് മാത്രമാണ് നിലയം ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും ഫ്രാൻസിലായിരുന്നെങ്കിൽ അടച്ചിട്ടേനെയെന്നും ഇലക്ട്രിസിറ്റി ഡി ഫ്രാൻസ് ആരോപിച്ചു. തുടർന്ന് ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം നിലയം അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
@ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ഉത്പാദകരിൽ ചൈന മൂന്നാമത്
@ ലോകത്ത് ആണവോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം ചൈനയിലാണ്
@ അൻപതിലധികം ആണവ വൈദ്യുതി നിലയങ്ങൾ
@ 49.6 ഗിഗാവാട്ടാണ് ഇവയുടെ സംയുക്ത ഊർജ്ജ ശേഷി
@ ജനങ്ങൾക്ക് എതിർപ്പ്
ഇനിയും ധാരാളം നിലയങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതികൾ ചൈനീസ് സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.എന്നാൽ, ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിന് ശേഷം ചൈനീസ് ജനത, ആണവ നിലയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. 2013ൽ ഗ്വാംഗ്ഡോംഗിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒരു ആണവനിലയത്തിന്റെ നിർമ്മാണം നിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |