കോട്ടയം: കൊവിഡിന് പിന്നാലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും വിനോദയാത്രകൾക്കും താഴുവീണതോടെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് വാഹനമേഖലയ്ക്ക് കരകയറാൻ വഴി തെളിയുന്നില്ല. കഴിഞ്ഞ 18 മാസമായി വാഹനങ്ങൾ കട്ടപ്പുറത്താണ്.
മികച്ച വരുമാനം ലഭിക്കേണ്ട സ്‌കൂൾ കോളേജ് വിനോദയാത്രകൾ ലഭിച്ചിട്ടില്ല. അവധിക്കാല വിനോദയാത്രാസീസണും തീർത്ഥയാത്രകളുമെല്ലാം കൊവിഡിൽ മുടങ്ങി. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വന്നതും ഇരുട്ടടിയായി. വരുമാനമില്ലാത്തതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടമകൾക്ക് ചെയ്യാനായിട്ടില്ല. ഒന്നരവർഷത്തോളം ഓടാതിരുന്നതോടെ എൻജിനും സ്‌പെയർ പാർട്‌സുകളുമെല്ലാം കേടായി. ടയർ, ബാറ്ററി, എ.സി, സീറ്റുകൾ, ഗ്ലാസ് കർട്ടനുകൾ എന്നിവയെല്ലാം മാറ്റി പുത്തനാക്കിയാലേ വീണ്ടും നിരത്തിലിറങ്ങാനാകൂ. ഇതിന് പുറമേയാണ് നികുതി, ലോൺ തുടങ്ങിയവ. സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് 10000 മുതൽ 12000 വരെയാണ് ടെമ്പോ ട്രാവലറുകൾക്കും നികുതിയായി അടയ്‌ക്കേണ്ടത്. 2020 മാർച്ച് മുതൽ മേയ് വരെ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിച്ചിരുന്നു. തുടർന്നു രണ്ടാംപാദത്തിൽ 20 ശതമാനമവും, 2021 ജനുവരി മുതൽ മാർച്ച് വരെ പൂർണമായും ഇളവ് നൽകി. പിന്നീട് യാതൊരു ഇളവും നൽകിയില്ല.
ഓട്ടം ലഭിച്ചത് പത്ത് ദിവസം
രണ്ടുവർഷത്തിനിടെ പത്ത് ദിവസം മാത്രമാണ് പല ചെറുകിട - ഇടത്തരം വാഹനങ്ങൾക്കും ഓട്ടം ലഭിച്ചിരിക്കുന്നത്. നേരത്തെ അഞ്ചും ആറും വാഹനങ്ങൾ ഓടിയിരുന്ന വിവാഹ ചടങ്ങുകൾക്ക് ഇപ്പോൾ കഷ്ടിച്ച് ഒരു വണ്ടിയെങ്കിലും വിളിച്ചാലായി.
രണ്ടുവർഷമായി ഓട്ടമില്ലാതെയായതോടെ ജീവനക്കാരും പ്രതിസന്ധിയിലാണ്. കുടുംബചെലവ് പോലും മുന്നോട്ടുപോകുന്നില്ല. സർക്കാർ സഹായമില്ലാതെ മുന്നോട്ട് പോകില്ല.
രാഹുൽ എക്‌സ്‌പഞ്ച്, മുപ്പായിക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |