തിരുവനന്തപുരം: ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പിയെ ദേശീയ നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്തതിന് പിന്നാലെ ബോർഡിനെ കാവിവൽക്കരിക്കുന്നു എന്ന ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. കഴിഞ്ഞ ദിവസം പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവർക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്. എന്നാൽ നാളികേര വികസന ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്നും സുധാകരൻ പ്രതികരിച്ചു.
ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ. എന്നാൽ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാസിസ്റ്റ് ഭരണകൂടം. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ട്രീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണ്. രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാദ്ധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |