പാണത്തൂർ: കുടക് മലകളുടെ മനോഹാരിത മുഴുവൻ കാണാനാകുന്ന റാണിപുരത്തെ സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോഴും ഇങ്ങോട്ടേക്കുള്ള റോഡിലൂടെ കയറിപ്പോകണമെങ്കിൽ ഏത് ടൂറിസ്റ്റും രണ്ടുതവണ ആലോചിക്കും. റാണിപുരത്തേക്ക് പാണത്തൂരിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏഴരക്കിലോമീറ്റർ റോഡാണ് ആരും തിരിഞ്ഞുനോക്കാതെ പൊട്ടിത്തകർന്നുകിടക്കുന്നത്.
കർണാടകയിൽ നിന്ന് ടൂറിസ്റ്റുകൾക്ക് റാണീപുരത്ത് എത്താനുള്ള എളുപ്പവഴിയാണ് മലഞ്ചെരുവിലൂടെയുള്ള ഈ റോഡ്. നിലവിൽ പനത്തടി വഴി 12 കിലോമീറ്റർ ചുറ്റിവളഞ്ഞാണ് റാണീപുരത്ത് ആളുകൾ എത്തുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന കോളനികളിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള റീസോർട്ടുകളും ഈ റോഡരുകിൽ പണിതിട്ടുണ്ട്. പാണത്തൂരിൽ നിന്ന് തുടങ്ങി ആദ്യത്തെ മൂന്നര കിലോമീറ്റർ ഭാഗം മാത്രമാണ് ഗതാഗതയോഗ്യമാക്കിയിട്ടുള്ളത്. കുണ്ടും കുഴിയും ഉരുളൻ കല്ലുകളും നിറഞ്ഞു നടക്കാൻ പോലും കഴിയാത്ത വിധത്തിൽ ശോചനീയമാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നുവെന്നും റോഡിന് വേണ്ടി അഞ്ചര കോടി രൂപ നീക്കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നുവെങ്കിലും ഏത് ഫണ്ടിൽ നിന്നാണ് പണം വകയിരുത്തിയതെന്ന് വ്യക്തമല്ല. പ്രവൃത്തിയുടെ ടെൻഡർ പോലും ആയിട്ടില്ല. നാല് മീറ്റർ മാത്രമാണ് റോഡിന് പലയിടത്തും വീതി. ചുരുങ്ങിയ പക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡിന്റെ അറ്റകുറ്റപണിയെങ്കിലും നടത്തിക്കൂടെയെന്നാണ് നാട്ടുകാരുടെ ചോദ്യം.
റിസ്റ്റുകൾക്കുള്ള എളുപ്പവഴിയായ ഈ റോഡ് വർഷങ്ങളായി നോക്കുകുത്തിയായി കിടക്കുകയാണ്. യാതൊരു റിപ്പയറും ചെയ്യാതെ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തികഞ്ഞ അവഗണനയാണ് റോഡിനോട് കാണിക്കുന്നത് .
ഗണേശൻ പാണത്തൂർ ( പ്രസിഡന്റ് റാണീപുരം സംരക്ഷണസമിതി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |