കണ്ണൂർ :വിദേശവിമാനകമ്പനികൾക്ക് അനുമതി നൽകില്ലെന്ന നിലപാട് കേന്ദ്ര വ്യോമയാനമന്ത്രാലയം ആവർത്തിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ ഭാവി പ്രതിസന്ധിയിലേക്ക്. ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള വ്യോമയാനക്കരാർ കണ്ണൂരിന് ബാധകമാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥന കഴിഞ്ഞ ദിവസം കേന്ദ്രം തള്ളിയിരുന്നു.കൊവിഡിനൊപ്പം കേന്ദ്രത്തിന്റെ നിഷേധനയം കൂടിയായതോടെ വിമാനത്താവളത്തിന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാണ്.
രണ്ടാഴ്ചമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്വ്യോമയാനമന്ത്രാലയവുമായി ഇക്കാര്യം അവസാനമായി ചർച്ചചെയ്തത്. പ്രധാനമന്ത്രിക്ക് പ്രത്യേക നവേദനവും നൽകിയിരുന്നു. എന്നാൽ ഈ രണ്ടാവശ്യങ്ങളും അംഗീകരിക്കാൻ നിർവാഹമില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടി.
2018 ഡിസംബറിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. 2019 അവസാനത്തോടെ ഇന്ത്യൻ കമ്പനികൾ കണ്ണൂരിൽനിന്ന് ആഴ്ചയിൽ 65 അന്താരാഷ്ട്രസർവീസുകൾ ആരംഭിച്ചിരുന്നു. കൊവിഡ് മൂലം സർവീസുകൾ നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥിതിയാണിത്. ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽനിന്ന് ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നാണ് വ്യോമയാന മന്ത്രി പറഞ്ഞത്.
ആസിയാൻ രാജ്യങ്ങൾക്കിടയിലെ വ്യോമയാനസർവീസുമായി ബന്ധപ്പെട്ട നയം ഒറ്റത്തവണത്തേക്കുള്ളതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 18 കേന്ദ്രങ്ങളെ നേരത്തേതന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റുവിമാനത്താവളങ്ങളൊന്നും ഉൾപ്പെടുത്താൻ ആലോചനയില്ലാത്തതാണ് തിരിച്ചടിയായത്.പുതുതായി വിദേശ വിമാനകമ്പനികൾക്ക് അനുമതി നൽകുന്നതിലുള്ള സാങ്കേതിക പ്രശ്നമാണ് കണ്ണൂരിൽ കൂടുതൽ വിമാനങ്ങളെത്തിക്കുന്നതിനുള്ള പ്രധാന തടസം. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന വിദേശ വിമാനങ്ങൾ കണ്ണൂർ വഴി പോകണമെന്ന നിർദേശവും നടന്നില്ല.കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങൾക്ക് നൽകിയതു പോലെ ഗൾഫ് വിമാനങ്ങൾക്ക് കണ്ണൂരിലും പ്രത്യേകാനുമതി നൽകുന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല.
പ്രതിവർഷ ചിലവ് 250 കോടി
സി.ഐ.എസ്.എഫ്, എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എയർപോർട്ടിന്റെ ചുമതലയുള്ള കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനിയാണ് നൽകുന്നത്. പുതിയ എയർപോർട്ടുകളിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും അതത് എയർപോർട്ട് അതോറിറ്റി തന്നെ വഹിക്കണം. ഒരുവർഷം കണ്ണൂർ വിമാനത്താവളത്തിന് 250 കോടിയോളം ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിദേശ വിമാനകമ്പനികൾ തുടങ്ങണമെന്ന ആവശ്യവുമായി കേന്ദ്ര വ്യോമയാനമന്ത്രാലയത്തിൽ സമ്മർദ്ദം തുടരും. വിമാനത്താവളത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്ന സാഹചര്യത്തിൽ വിദേശ കമ്പനികളുടെ സർവ്വീസ് കൂടിയേ തീരു
ഡോ.വി.വേണു,എം.ഡി, കിയാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |